ചെന്നൈ: പരസ്യക്കരാർ ലംഘിച്ച സ്വകാര്യകമ്പനി മലയാളിയായ രാജ്യാന്തര സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിന് 19.48 ലക്ഷം രൂപ നൽകാൻ കോടതിവിധി.ബോർഗ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് എതിരേയാണ് വിധി. ജേഴ്സിയിൽ കമ്പനിലോഗോ പതിപ്പിക്കുന്നതിന് കരാർപ്രകാരമുള്ള പണം നൽകുന്നതിൽ വീഴ്ചവരുത്തിയെന്നായിരുന്നു ദീപികയുടെ പരാതി. ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തികിന്റെ ഭാര്യയാണ് ദീപിക

2015-16 കാലഘട്ടത്തിൽ നൽകേണ്ടിയിരുന്ന പത്തുലക്ഷം രൂപയും കോടതിച്ചെലവുകളും മറ്റും കണക്കിലെടുത്ത് 19.48 ലക്ഷം രൂപ നൽകണമെന്ന ദീപികയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് ഹൈക്കോടതി നിയമിച്ച ആർബിട്രേറ്ററാണ് നഷ്ടപരിഹാരത്തിന് ശുപാർശചെയ്തത്. ഈ തുകയ്ക്കൊപ്പം 12 ശതമാനം നിരക്കിൽ പലിശയും നൽകണം. പണം നൽകാൻ കോടതി മൂന്നുമാസം സാവകാശം നൽകിയിട്ടുണ്ട്.