കൊച്ചി: അഭിഭാഷക-മാദ്ധ്യമ തർക്കത്തിനു പുതിയ മാനം കുറിച്ച് ഹൈക്കോടതി. തർക്കത്തിൽ മാദ്ധ്യമപ്രവർത്തകർക്കു കനത്ത തിരിച്ചടിയായി ഹൈക്കോടതി റിപ്പോർട്ടിങ്ങിൽ മാനദണ്ഡം കൊണ്ടുവന്നു.

എല്ലാ മാദ്ധ്യമപ്രവർത്തകർക്കും ഇനി കോടതി റിപ്പോർട്ടിങ്ങിനു പോകാനാകില്ല. റിപ്പോർട്ടിങ്ങിനായി പ്രത്യേക നിബന്ധനകളാണു ഹൈക്കോടതി ഏർപ്പെടുത്തിയിരിക്കുന്നത്.

നിയമ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാക്കും. കോടതിയിൽ എത്തുന്ന പത്രക്കാർ യൂണിഫോമും ധരിക്കണമെന്നു നിർദ്ദേശമുണ്ട്. ജഡ്ജിമാരുടെ ഫുൾ കോർട്ടാണ് ചട്ടം രൂപീകരിച്ചത്. കോടതിയിലെ കേസുകളുടെ വിധിപകർപ്പ് മാദ്ധ്യമപ്രവർത്തകർക്കു നൽകാനും തീരുമാനമായി. പുതിയ നിബന്ധന വരുന്നതോടെ വർഷങ്ങളായി കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന പലർക്കും അവസരം നഷ്ടമാകും.

കോടതിയിൽ നിന്നുള്ള അക്രഡിറ്റേഷൻ ലഭിക്കാൻ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണമെന്നും പറയുന്നതിനാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പവും നിഴലിക്കുന്നുണ്ട്. ഏകദേശം സുപ്രീം കോടതിയിൽ നിലവിലുള്ളതിനു സമാനമായ മാനദണ്ഡങ്ങളാണ് ഹൈക്കോടതിയും ഏർപ്പെടുത്തിയിട്ടുള്ളത്. മാദ്ധ്യമപ്രവർത്തകർക്ക് പുതിയ തിരിച്ചറിയൽ കാർഡുകൾ ഉടൻ വിതരണം ചെയ്യും. മാനദണ്ഡങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണു സൂചന.

അഭിഭാഷക-മാദ്ധ്യമ സംഘർഷത്തെ തുടർന്ന് പ്രധാനപ്പെട്ട കോടതിവാർത്തകൾ ശേഖരിക്കാൻ മാദ്ധ്യമപ്രവർത്തകർ പോകാതായതോടെ പ്രധാനപ്പെട്ട പല കോടതിവിധികളും ജനം അറിയാതെ പോകുന്ന സ്ഥിതിയുണ്ടായിരുന്നു. വിവാദവും സംഘർഷവുമുണ്ടായതോടെ കഴിഞ്ഞ കുറെ നാളുകളായി കോടതി റിപ്പോർട്ടിങ് അവതാളത്തിലാണ്. മുഖ്യമന്ത്രി വരെ ഇടപെട്ടു പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ജൂലൈ 19,20 തീയതികളിൽ മാദ്ധ്യമ-അഭിഭാഷക സംഘർഷം ഉണ്ടായതിനു പിന്നാലെയാണു മാദ്ധ്യമപ്രവർത്തകർക്ക് ഹൈക്കോടതിയുടെ പബ്ലിക് റിലേഷൻസ് ഓഫിസ് നിയന്ത്രണം ഏർപ്പെടുത്തിയത്.

കോടതി റിപ്പോർട്ടിംഗിന് പത്രപ്രവർത്തകർ എത്താതായതോടെ പ്രധാപ്പെട്ട വിധികളും കോടതി നിരീക്ഷണങ്ങളും റിപ്പോർട്ടുചെയ്യപ്പെടുന്നത് മുടങ്ങുകയും ചെയ്തു. പല മുൻനിര മാദ്ധ്യമങ്ങൾക്കും പ്രധാന കോടതികളിൽ അഭിഭാഷകർതന്നെ റിപ്പോർട്ടർമാരായി പ്രവർത്തിക്കുന്ന സാഹചര്യമുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന വാർത്തകൾ മാത്രമാണ് പുറത്തുവന്നിരുന്നത്.

ജഡ്ജിമാരുടെ വിരമിക്കൽ, പുതുതായി ചുമതലയേൽക്കൽ തുടങ്ങിയ ചടങ്ങുകൾ നടക്കുമ്പോൾ ദൃശ്യഅച്ചടി മാദ്ധ്യമങ്ങളെ ഔദ്യോഗിമായിത്തന്നെ ക്ഷണിക്കാറുണ്ടെങ്കിലും അടുത്തിടെ ഹൈക്കോടതി ജഡ്ജി വിരമിച്ചപ്പോഴും, ആക്ടിങ് ചീഫ് ജസ്റ്റിസ് ചുമതലയേറ്റപ്പോഴും ക്ഷണം ഉണ്ടായിരുന്നില്ല.