തലശേരി: മാരകായുധങ്ങളുമായി വീട്ടിലെത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവ്. കേളകത്തെ വെള്ളാപ്പള്ളിയിൽ ഹൗസിൽ വെള്ളാപ്പള്ളി ജോർജി (60) നെയാണ് തലശേരി അഡീഷനൽ ജില്ലാസെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി മൃദല ശിക്ഷിച്ചത്. മൂന്നു വകുപ്പുകളിലായി ഏഴരവർഷം ലഭിച്ച തടവ് ശിക്ഷയിൽ അഞ്ചുവർഷം ഒരുമിച്ചു അനുഭവിച്ചാൽ മതി.

കേളകത്തെ കരുവള്ളിയിൽ ഹൗസിൽ കെ.കെ രവീന്ദ്രൻ ആണ് പരാതിക്കാരൻ. 2014 ഏപ്രിൽ രണ്ടിന് രാത്രി 10നായിരുന്നു കേസിനാസ്പദ സംഭവം. പ്രതി രവീന്ദ്രനും കുടുംബവും താമസിക്കുന്ന കേളകത്തിലെ വീട്ടിലെത്തി തനിക്ക് കൊലക്കേസ് കേസിൽ അനുകൂലമായ കള്ളസാക്ഷി പറയണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതിയിൽ കേളകം പൊലിസായിരുന്നു കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ സി.കെ രാമചന്ദ്രൻ ഹാജരായി.