ബോസ്റ്റൺ: കൊറോണ വൈറസ് ബാധയുടെ ആദ്യ ഘട്ടത്തിൽ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങളിൽ നിന്നുതന്നെ രോഗിയിൽ കോവിഡ് എത്രത്തോളം ഗുരുതരമായി മാറുമെന്ന് പ്രവചിക്കാനാകുമെന്ന് ഗവേഷകരുടെ കണ്ടെത്തൽ. രോഗബാധയുടെ സ്വഭാവം മനസിലാക്കി ചികിത്സ ക്രമീകരിച്ചാൽ രോഗത്തിന്റെ തീവ്രത കുറയ്ക്കാനായേക്കുമെന്നാണ് പഠനം പറയുന്നത്.

മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് പുതിയ പഠനം നടത്തിയത്. 'സെൽ' ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഘട്ടത്തിൽത്തന്നെ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങളിൽനിന്ന് രോഗം എത്രത്തോളം തീവ്രമാകുമെന്ന നിഗമനത്തിൽ എത്താൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

വൈറസ് ബാധയുടെ തുടക്കത്തിൽ കൊടുക്കുന്ന മരുന്നുകൾ രോഗം ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനെ തടയുന്നത് എപ്രകാരമാണെന്ന പഠനത്തിനിടയിലാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്.

കോവിഡ് രോഗം പുതുതായി സ്ഥിരീകരിച്ചവരുടെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരുടെയും രോഗം മൂർച്ഛിച്ച് കൃത്രിമ ശ്വാസത്തെ ആശ്രയിക്കേണ്ടി വന്നവരുടെയും മൂക്കിൽനിന്നെടുത്ത സാംപിളുകൾ ഉപയോഗിച്ചായിരുന്നു ഗവേഷകരുടെ പഠനം. തുടർന്ന് ഇവരിൽ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം ഗുരുതരമായി കൃത്രിമ ശ്വാസം നൽകേണ്ടിവന്നരെയും താരതമ്യം ചെയ്താണ് പുതിയ നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്.