മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം. ഇന്ന് 24,645 പേർക്കാണ് സംസ്ഥാനത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച മഹാരാഷ്ട്രയിൽ 30,535 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ആശ്വാസം നൽകുന്നതാണ് തിങ്കളാഴ്ചത്തെ കണക്ക്. അതിനിടെ, സംസ്ഥാനത്ത് 58 മരണംകൂടി തിങ്കളാഴ്ച റിപ്പോർട്ടു ചെയ്തു. ഇതോടെ ആകെ മരണം 53,457 ആയി.

സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികളിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കടുത്ത ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ പെരുമാറിയില്ലെങ്കിൽ സർക്കാരിന് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതല്ലാതെ മറ്റുമാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ലോക്ഡൗൺ സർക്കാരിന്റെ പരിഗണനയിലാണ്.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുമ്പുണ്ടായിരുന്ന ജംബോ ആശുപത്രികൾ വീണ്ടും തുറക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു. കിടക്കകൾ ലഭ്യമല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാൻ പുണെയിൽ ജംബോ ആശുപത്രി തുറന്നു കഴിഞ്ഞു. 50 കിടക്കകളുമായാണ് പുണെ മുനിസിപ്പൽ കോർപ്പറേഷൻ ജംബോ ആശുപത്രി തുറന്നിട്ടുള്ളത്.

വെള്ളിയാഴ്ചയോടെ ഇവിടുത്തെ കിടക്കകളുടെ എണ്ണം 500 ആയി വർധിപ്പിക്കും. കോവിഡ് രോഗികൾക്കുവേണ്ടി സൗകര്യങ്ങൾ ഒരുക്കാൻ പുണെയിലെ മറ്റ് ആശുപത്രികളോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് പുണെ മേയർ വാർത്താ ഏജൻസിയോട് പറഞ്ഞു.