ഒക്കലഹോമ: കോവിഡുമായി ബന്ധപ്പെട്ട് ഒക്കലഹോമയിൽ മരിച്ചവരുടെ എണ്ണം 8000 കവിഞ്ഞതായി ഒക്കലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. ഏപ്രിൽ 8 വ്യാഴാഴ്ചയോടെ മരണസംഖ്യ 8023 ആയി ഉയർന്നു. 442389 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒക്കലഹോമ സംസ്ഥാനത്ത് ഇതുവരെ രണ്ട് മില്യൺ പേർക്ക് കോവിഡ് വാക്സിൻ നൽകി കഴിഞ്ഞതായും, 700,000 പേർക്ക് രണ്ട് ഡോസും ലഭിച്ചതായും സി.ഡി.സി.യുടെ അറിയിപ്പിൽ പറയുന്നു.

ഒക്കലഹോമ സംസ്ഥാനത്തിന് പുറത്ത് നിന്ന് ഇവിടെ വന്ന് താമസിക്കുന്നവർക്കും കോവിഡ് വാക്സിൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഏപ്രിൽ 8 മുതലാണ് ഈ നിയമം നിലവിൽ വരുന്നത്. അമേരിക്കയിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന് പാർക്കുന്നവർക്ക് വാക്സിനേഷൻ നൽകുന്ന ആദ്യ സംസ്ഥാനമാണ് ഒക്കലഹോമ.

പതിനാറു വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായാണ് സംസ്ഥാനത്തു വാക്സിൻ വിതരണം ചെയ്യുന്നത്. പതിനാറു മുതൽ 18 വയസ്സുവരെയുള്ളവർക്ക് ഫൈസർ വാക്സിനും, പതിനെട്ടു വയസ്സിനു മുകളിലുള്ളവർക്ക് മൊഡേർണ, ജോൺസൺ ആൻഡ് ജോൺസൻ വാക്സിനുമാണ് നൽകുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ വാക്സിൻ ലഭിക്കുന്നതിന് പ്രയാസപ്പെടുന്നവരെ ഞങ്ങൾ ഇവിടേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സ്റ്റേറ്റ് ഡപ്യൂട്ടി കമ്മീഷ്ണർ കീത്ത് റീഡ് പറഞ്ഞു. കോവിഡ് 19 വ്യാപനം കുറക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.