ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം വരവിൽ ഒറ്റ ദിവസം 1,84,372 കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തുടർച്ചയായ എട്ടാംദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഒരുലക്ഷം കവിയുന്നത്. നിലവിൽ ലോകത്തെ ആകെ കോവിഡ് കേസുകളുടെ കണക്കിൽ ഇന്ത്യ രണ്ടാമതാണ്. യുഎസിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

24 മണിക്കൂറിനുള്ളിൽ 1027 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,72,085 ആയി ഉയർന്നു. ഇതുവരെ 11 കോടിയിലേറെ പേർക്ക് വാക്‌സിൻ നൽകി. ആകെ കോവിഡ് കേസുകൾ 1,38,73,825 ആയപ്പോൾ രോഗമുക്തരായവരുടെ എണ്ണം 1,23,36,036 ആണ്. 13,65,704 സജീവ കേസുകളും രാജ്യത്തുണ്ട്. ഈ നിലയിൽ രോഗ വ്യാപനം തുടർന്നാൽ വീണ്ടും ലോക് ഡൗണിലേക്ക് രാജ്യത്തിന് പോകേണ്ടി വരും.

മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 60000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 281 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബുധനാഴ്ച മുതൽ മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.