കണ്ണുർ: കണ്ണുർ ജില്ലയിലെ ജയിലുകളിൽ കോവിഡ് പടരാൻ തുടങ്ങിയതോടെ തടവുകാരും ജയിൽ ജീവനക്കാരും ഭീതിയിലായി. കഴിഞ്ഞ ദിവസം മൻസൂർ വധക്കേസിലെ ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലശേരി സബ്ജയിലിൽ റിമാൻഡിൽ കഴിയവേയാണ് ഇയാൾക്ക് കോവിഡ് പോസറ്റീവായി സ്ഥിരീകരിച്ചത്. ഷിനോസിനെ കോടതിയിൽ ഹാജരാക്കോനോ പൊലിസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിട്ടുനൽകാനോ അതു കൊണ്ട് കഴിഞ്ഞില്ല.

കണ്ണൂർ സെൻട്രൽ ജയിലിലും സ്ഥിതി ആശങ്കാജനകമാണ്. ഇവിടെ നാല് തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രായമായവർ താമസിക്കുന്ന ബ്ലോക്കിലുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഇന്നും നാളെയുമായി മുഴുവൻ അന്തേവാസികളെയും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.വിവിധ കേസുകളിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്നവരിലൂടെയാണ് കണ്ണുരിലെ ജയിലുകളിൽ കോവിഡ് വ്യാപനമുണ്ടാകുന്നത്. പ്രായമേറിയ തടവുകാരിൽ പലർക്കും ഗുരുതരമായ അസുഖങ്ങളുണ്ട്.

അതു കൊണ്ടു തന്നെ കോവിഡ് വ്യാപനം ഇവരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ജയിൽ അധികൃതർക്ക് ആശങ്കയുണ്ട്. സബ് ജയിലുകളിലും ഇതു തന്നെയാണ് അവസ്ഥ. അർഹതയുള്ള തടവുകാർക്ക് പരമാവധി പരോൾ അനുവദിക്കാൻ ആലോചിക്കുന്നുണ്ടെങ്കിലും ജയിലിന് പുറത്ത് കോവിഡ് പിടിമുറുക്കിയതിനാൽ അത് എത്രമാത്രം പ്രായോഗികമാകുമെന്ന പുനരാലോചനയുമുണ്ട്. തടവുകാർക്കുള്ള ചികിത്സയും നിരീക്ഷണവും ജയിലിനകത്തു തന്നെ ഒരുക്കുന്നതാണ് പ്രായോഗികമെന്ന നിർദ്ദേശമാണ് ആരോഗ്യ വകുപ്പ് നൽകുന്നത്.

ഈ സാഹചര്യത്തിൽ ജയിലിലെ മുഴുവൻ അന്തേവാസികളെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കാൻ ജയിൽ ഡിജിപി സർക്കുലർ അയച്ചിട്ടുണ്ട്. പോസിറ്റീവ് ആകുന്നവരെ പരമാവധി ആശുപത്രിയിലേക്ക് മാറ്റാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മാത്രമല്ല നെഗറ്റീവായ അന്തേവാസികളിൽ 45 വയസിന് മുകളിലുള്ളവർക്ക് അടുത്ത ദിവസം മുതൽ വാക്‌സിനേഷൻ നൽകിത്തുടങ്ങും. അന്തേവാസികളിൽ പനിയും ശരീരവേദനയടക്കമുള്ള രോഗങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതിനു പുറമേ

ജയിൽ തടവുകാർക്കിടയിൽ കോവിഡ് വ്യാപകമാകുന്നതിനാൽ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങാൻ ആലോചനയുണ്ട്. കഴിഞ്ഞവർഷം തോട്ടടയിൽ ഇത്തരം കേന്ദ്രം തുറന്നിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ഇത് ഒഴിവാക്കിയത്. എന്നാൽ സുരക്ഷാപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇത്തരം സെന്ററുകൾ ആരംഭിക്കുന്നതിലുംം ആശങ്കയുണ്ട്. കഴിഞ്ഞ പ്രാവശ്യം മൂന്നുതടവുകാർ ഇവിടെനിന്നും ചാടിപ്പോകുകയും തുടർന്ന് പിടികൂടുകയും ചെയ്തിരുന്നു.

ഗുരുതര രോഗമില്ലാത്തവരെയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് അയയ്ക്കുക. മാത്രമല്ല റിമാൻഡ് ചെയ്യുന്ന തടവുകാരെ ഏഴുദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു ജയിലുകളിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയിൽ പ്രായമായവരിൽ കോവിഡ് രോഗബാധയുള്ള രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തടവുകാർക്ക് മാത്രമായി ചികിത്സാകേന്ദ്രം തുടങ്ങാൻ ആലോചിക്കുന്നത്.

വിവിധ കേസുകളിൽ അറസ്റ്റിലാകുന്നവരെയും ശിക്ഷാതടവുകാരെയും കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയശേഷമായിരിക്കും കോടതികളിൽ നിന്നും സബ് ജയിലുകളിലേക്ക് കൊണ്ടുവരിക. കോവിഡ് പരിശോധനയിൽ പോസിറ്റീവായവരെ അപ്പോൾ തന്നെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള ശിക്ഷാതടവുകാരായ പ്രതികളെ നേരിട്ട് സെൻട്രൽ ജയിലിലേക്ക് അയക്കില്ല.

പകരം കണ്ണൂർ സബ് ജയിലിൽ ഏഴുദിവസം ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. തുടർന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലക്ക് മാറ്റുന്നത് ഈ രീതിയിൽ മുൻപോട്ടു പോയാൽ കൊ വിഡ് നിയന്ത്രണം സാധ്യമാകുമെന്നാണ് ജയിൽ വകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്.