തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിൽ രോഗം കൂടുതൽ ബാധിച്ചത് 21 നും 30 നും ഇടയിൽ പ്രായമുള്ളവർക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. നിയമസഭയിൽ ഐ.ബി സതീഷ് എംഎ‍ൽഎയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 21 നും 30 നും ഇടയിൽ പ്രായമുള്ള 261,232 പേർക്കാണ് രണ്ടാം തരംഗത്തിൽ രോഗം ബാധിച്ചത്.

ഇതിന് പുറമെ 31 നും 40 നും ഇടയിൽ പ്രായമുള്ള 252,935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 233,126 പേർക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം കൂടുതലായും ചെറുപ്പക്കാരിലും മധ്യവയസ്‌കരിലുമാണ്. മരണനിരക്ക് ഏറ്റവും കൂടുതൽ 81 മുതൽ 90 വയസ് വരെ പ്രായമുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 81 നും 90 നും ഇടയിൽ പ്രായമുള്ള 17,105 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 502 പേർ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതൽ 80 വയസ് വരെ പ്രായമുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെ പ്രായമുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്ക്. മെയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയിൽ വെച്ചത്.