ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ഇടവേള വർധിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതി നിർദേശത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ്. വാക്സിനേഷൻ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്താണ് ജയറാം രമേശ് രംഗത്തെത്തിയത്. മോദി സർക്കാരിൽ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോയെന്നും ജയറാം രമേശ് ചോദിച്ചു.

' ആദ്യം, രണ്ടാമത്തെ ഡോസിന് നാല് ആഴ്ചയും പിന്നീട് 6-8 ആഴ്ചയും ആയിരുന്നു. ഇപ്പോൾ ഞങ്ങളോട് 12-16 ആഴ്ചകൾ എന്ന് പറയുന്നു. യോഗ്യരായ എല്ലാവർക്കും നൽകാൻ വേണ്ടത്ര വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാലോ അതോ ശാസ്ത്രീയ ഉപദേശം അങ്ങനെ അയതിനാലാണോ? മോദി സർക്കാരിൽ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോ?' - ജയറാം രമേശ് ചോദിച്ചു.

രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്സിൻ 12 മുതൽ 16 ആഴ്ചയ്ക്കിടയിൽ എടുത്താൽ മതിയെന്ന് കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതി നിർദേശിച്ചിരുന്നു. നിലവിൽ രണ്ടാമത്തെ ഡോസ് ആറ് മുതൽ എട്ട് ആഴ്ചയ്ക്കിടയിൽ എടുക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കോവാക്സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല.

കോവിഡ് മുക്തരായവർ ആറ് മാസത്തിന് ശേഷമേ വാക്സിൻ എടുക്കേണ്ടതുള്ളൂ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവർ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതി. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗ മുക്തി നേടി നാല് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ വാക്സിൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി നിർദേശിച്ചു.