തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എ കെ ബാലനെയും വിമർശിച്ചു സിപിഐ എക്‌സിക്യൂട്ടീവ്. പിണറായി വിജയൻ മുണ്ടുടുത്ത മോദിയാണെന്നാണു സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നത്.

സമകാലിക സംഭവങ്ങളിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളെ ചൊല്ലിയായിരുന്നു വിമർശനം. പലപ്പോഴും മുന്നണി മര്യാദകൾ പാലിക്കാതെ എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി ഇടപെടുന്നു എന്ന ആക്ഷേപം സിപിഐ ഉയർത്തിയിരുന്നു.

നിലമ്പൂരിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ വലിയ പ്രതിഷേധമാണ് സിപിഐ ഉയർത്തിയിരുന്നത്. വ്യത്യസ്ത അഭിപ്രായമുള്ള രാഷ്ട്രീയ പ്രവർത്തകരെ കൊന്നൊടുക്കുന്നതായിരിക്കരുത് കേരളത്തിലെ പൊലീസ് സംവിധാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി നേരത്തെ ആക്ഷേപിച്ചിരുന്നു. തുടർന്ന് സിപിഐയുടെ വിവിധ നേതാക്കളും വിവിധ ഘടകങ്ങളും മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും രംഗത്ത് വന്നിരുന്നു.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ഉദ്യോഗസ്ഥരെ വിളിച്ച് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഇക്കാര്യത്തിലും സിപിഐക്ക് വിയോജിപ്പുണ്ട്.
പിണറായിക്ക് വകുപ്പുകളെ കുറിച്ച് അറിയില്ലെങ്കിലും എല്ലാം കീഴിലെന്ന് വരുത്താൻ ശ്രമിക്കുകയാണ്. പേഴ്സണൽ സ്റ്റാഫിന്റെ യോഗം വിളിച്ചത് ഇതുകൊണ്ടാണെന്നും സിപിഐ വിമർശിക്കുന്നു.

മന്ത്രി എ കെ ബാലനെതിരെയും എക്‌സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. സിപിഐക്കെതിരായ പരാമർശമാണു ബാലനെതിരെയും പ്രതിഷേധം ഉയർത്തിയത്. മന്ത്രി ബാലൻ ജനിച്ചപ്പോഴെ ഭരണകർത്താവാണോയെന്ന് സിപിഐ ചോദിക്കുന്നു. സിപിഐ മന്ത്രിമാർക്കെതിരെ ബാലൻ രംഗത്തെത്തിയിരുന്നു.

സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയാണു യോഗത്തിൽ വിമർശനം ഉയർത്തിയതെന്നാണു പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രിയും മന്ത്രിമാരുമായി ഏകോപനമില്ല. ഒരേ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് മന്ത്രിമാർ പറയുന്നതെന്നും സിപിഐ പറയുന്നു. സർക്കാരിന്റെ ഗ്രാഫ് ഉയർന്നിട്ടില്ലെന്നും സിപിഐ വിമർശിക്കുന്നു. സിപിഐ.എം കൈയേറിയ ഭൂമിക്ക് ചുളുവിൽ പട്ടയം നൽകാനാവില്ലെന്നും സിപിഐ യോഗത്തിൽ വിമർശനമുയർന്നു.