തിരുവനന്തപുരം: 'വസന്തം തേടിയുള്ള യാത്രയിൽ ഞങ്ങൾ വീണു പോയാൽ സഖാവേ ആ യാത്ര നീയേറ്റെടുക്കുക..' കവിതയെ പ്രണയിച്ച കഥകളെ താലോലിച്ച പ്രിയസഖാവിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എന്നും ആവേശത്തോടെയായിരുന്നു ഏറ്റെടുത്തത്. ഫേസ്‌ബുക്കായിരുന്നു അദ്ദേഹത്തിന്റെ ആശയ സംവാദത്തിന്റെ വേദിയായ മാദ്ധ്യമം.. ഇന്ന് ആ പ്രിയ സഖാവ് അകാലത്തിൽ പൊലിഞ്ഞുവെന്ന വാർത്ത കേട്ട ഞെട്ടൽ മാറുന്നില്ല സൈബർ ലോകത്തിന്. ഒറ്റശേഖരമംഗലരം ഉമാമഹേശ്വത്തിൽ വേണുഗോപാലൻ പോറ്റിയുടെയും ജയലക്ഷ്മിയുടെയും മകൻ ഹരി കോവിലകം (24) ആണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. ചിറ്റാറിൽ കുളിക്കാനിറങ്ങിയ അദ്ദേഹത്തെ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ബുധനാഴ്ച പകൽ മൂന്നിന് വീടിനു സമീപം ചിറ്റാറിലാണ് ഹരിയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ കാട്ടക്കടയിലെയും തുടർന്ന് ബാലരാമപുരത്തെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധില്ല. ചിറ്റാറിൽ കുളിക്കാനെത്തിയവരാണ് ഹരിയെ അബോധാവസ്ഥയിൽ കാണപ്പെട്ടത്. സമീപത്തെ പടിക്കെട്ടിൽ നിന്ന് ഹരിയുടെ മൊബൈൽ ഫോണും കണ്ണാടിയും ലഭിച്ചു.

സിപിഐ എം ഒറ്റശേഖരമംഗലം ലോക്കൽ കമ്മിറ്റി ട്രഷറർ, നവമാദ്ധ്യമസമിതി വെള്ളറ ഏരിയ ഡോയിന്റ് സെക്രട്ടറി, എസ്എഫ്‌ഐ വെള്ളറട ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായരുന്നു ഹരി. നവമാദ്ധ്യമങ്ങളിൽ ഇടതുപക്ഷ ആശയം പ്രചരിപ്പിക്കുന്നതിൽ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഓൺലൈൻ മാസികകളിൽ കവിതകളും കഥകളും പ്രസിദ്ധീകരിച്ചിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ വിശാലമായ സൗഹൃദത്തിന് ഉടമയായിരുന്നു ഹരി കോവിലകം. ബാലസംഘം സംഘടിപ്പിച്ച വേനൽത്തുമ്പി കലാജാഥയ്ക്കായി കുട്ടികളെ പരിശീലിപ്പിച്ചു പോന്നതും ഹരി ആയിരുന്നു.

അതേസമയം മരണകാരണം വ്യക്തായിട്ടില്ല. ക്ഷേത്രശാന്തിയായി ജോലിനോക്കുകയായിരുന്നു ഹരി. സഹോദരങ്ങൾ ഇല്ല. ആര്യാൻകോട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഹരിയുടെ അകാലത്തിലുള്ള വിയോഗം അദ്ദേഹത്തിന്റെ അടുപ്പക്കാർക്ക് ഏറെ വേനയാണ് സമ്മാനിച്ചത് ഹരിയുടെ ഫേസ്‌ബുക്കിന്റെ ടൈംലൈനിലൂടെ നിരവധി പേർ ആദരാജ്ഞലികൾ അർപ്പിച്ചു. ഹരി തന്നെ മുമ്പ് കുറിച്ച കവിതാശലകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തിനുള്ള ആദരാജ്ഞലികളും.

കവിതകളിലൂടെയും അദ്ദേഹത്തിന് നിരവധി പേർ ആദരാഞ്ജലികൾ നേർന്നു. മരണത്തെ കുറിച്ചുള്ള കവിതകളും ഹരി കോവിലന്റെ സൃഷ്ടികളായിരുന്നു. ആരോടും പറയാതെ ഒരു ദിവസം ഒരു നീണ്ട യാത്രപോകണമെന്ന് അദ്ദേഹം കവിതകളിലൂടെ പറയുമായിരുന്നു. തന്റെ കവിതകളിൽ പറഞ്ഞതു പോലെ അവിചാരിതമായി മരണം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.

അവസാനമായി ഹരി ഫേസ്‌ബുക്കിൽ എഴുതിയ കവിത ഇതായിരുന്നു:

വരികൾ..
തളിർക്കാറ്റിൻ
മൃദുഹസ്തങ്ങ
ളുലുത്തുന്ന
ഹരിതലതകളി
ലൂയാലാടുന്ന
ശ്വേതപുഷ്പത്തിൻ
നുണക്കുഴിയിൽ
ലജ്ജിതമാമൊരു
മന്ദഹാസം

ഈ കവിത നിരവധി പേരാണ് ഫേസ്‌ബുക്കിൽ നിന്നും ഷെയർ ചെയ്തത്.