വടക്കാഞ്ചേരി: സിപിഎമ്മിന് തിരുവാതിരക്കളിയോടുള്ള താൽപ്പര്യം കുറയുന്നില്ല. തിരുവനന്തപുരത്തെ തിരുവാതിര കളി വിവാദം ചർച്ചകളിൽ നിൽക്കുമ്പോൾ തൃശൂർ ജില്ലയിലും സിപിഎമ്മിന്റെ തിരുവാതിരക്കളി. 21ന് ആരംഭിക്കുന്ന തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊരോക്കാട് സെന്ററിലെ ഗ്രൗണ്ടിലാണ് വെള്ളിയാഴ്ച വൈകിട്ട് നൂറ്റിയൻപതോളം വനിതകളെ പങ്കെടുപ്പിച്ച് തിരുവാതിരക്കളി നടത്തിയത്. പ്രാദേശിക നേതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്.

കോവിഡ് മാനദണ്ഢ ലംഘനമാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ, പാർട്ടി ലോക്കൽ സെക്രട്ടറി ടി.പരമേശ്വരൻ എന്നിവരാണു തൃശൂരില് നേതൃത്വം നൽകിയത്. കോവിഡ് കാലത്ത് ആൾക്കൂട്ടം ഒഴിവാക്കാൻ പൊതുസമ്മേളനം ഒഴിവാക്കിയിരുന്നു.
എന്നാൽ നേരത്തേ തയാറാക്കിയ പരിപാടി ആയതിനാൽ തിരുവാതിരക്കളി ഒഴിവാക്കേണ്ട എന്നു നേതൃത്വം തീരുമാനിക്കുകയായിരുന്നത്രേ. പങ്കെടുത്ത 150 വനിതകൾക്കു പുറമേ കാഴ്ചക്കാരായി നൂറോളം പേരും സ്ഥലത്ത് ഒത്തുകൂടി. കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നടത്തിയ പരിപാടിക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, തിരുവാതിരക്കളി പോലെ ആളുകൾ കൂടുന്ന പരിപാടികൾ തൽക്കാലത്തേയ്ക്കു നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയതായി ജില്ലാ നേതൃത്വം അറിയിച്ചു. 21 മുതൽ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം. പാറശ്ശാലയിൽ സിപിഎം ജില്ലാ നേതൃത്വം നടത്തിയ മെഗാ തിരുവാതിരയിൽ സംസ്ഥാന നേതൃത്വം വിശദീകരണം തേടാൻ തീരുമാനിച്ചിരിക്കെയാണ് പുതിയ തിരുവാതിര വിവാദം.

ധീരജ് രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് പാർട്ടി വൈകാരിക ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ എതിരാളികൾക്ക് അവസരം നൽകിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും തിരുവാതിര ഒഴിവാക്കണമായിരുന്നുവെന്ന് വി.ശിവൻകുട്ടിയും പ്രതികരിച്ചു. സമ്മേളന പകിട്ട് കൂട്ടാനുള്ള വ്യഗ്രതയിൽ വകതിരിവ് മറന്ന തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ നടപടിയിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്.

തളിപ്പറമ്പിൽ ചിതയെരിഞ്ഞടങ്ങും മുമ്പ് തന്നെ തലസ്ഥാനത്തെ തിരുവാതിര പ്രവർകരേയും അനുഭാവികളെയും വേദനിപ്പിച്ചു. ഇടുക്കി കൊലപാതകത്തിൽ കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധം സിപിഎം ഉയർത്തുമ്പോൾ പാറശാലയിൽ തിരുവാതിര നടത്തിയത് കെപിസിസി നേതാക്കൾ ആയുധമാക്കിയിരുന്നു.