- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന് പഥ്യം വിവേകാനന്ദനും മന്നത്ത് പത്മനാഭനും; സംഘപരിവാറിന് എകെജിയും വയലാറും: മാറിമറിയുന്ന ആശയ സമവാക്യങ്ങൾ
വയലാർ രാമവർമ എന്ന കവിയുടെ ഒരു വായനക്കാരനായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കവിതകളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാവ്യരചനാ രീതിയോടോ അദ്ദേഹം ഉപയോഗിച്ചിരുന്ന കാവ്യശൈലിയോടോ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് ഒരടുപ്പം തോന്നിയിരുന്നതൊഴിച്ചാൽ വൈലോപ്പിള്ളി, ബാലാമണിഅമ്മ, ഇടശ്ശേരി, ചങ്ങമ്പുഴ, ശങ്കരക്കുറുപ്പ് തുടങ്ങിയവരെയൊക്കെ ക
വയലാർ രാമവർമ എന്ന കവിയുടെ ഒരു വായനക്കാരനായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കവിതകളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാവ്യരചനാ രീതിയോടോ അദ്ദേഹം ഉപയോഗിച്ചിരുന്ന കാവ്യശൈലിയോടോ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് ഒരടുപ്പം തോന്നിയിരുന്നതൊഴിച്ചാൽ വൈലോപ്പിള്ളി, ബാലാമണിഅമ്മ, ഇടശ്ശേരി, ചങ്ങമ്പുഴ, ശങ്കരക്കുറുപ്പ് തുടങ്ങിയവരെയൊക്കെ കൂടുതൽ ആഴത്തിൽ വായിക്കാൻ ശ്രമിച്ചതിനുശേഷം വിശേഷിച്ച് ഒരു മമതയും തോന്നിയിട്ടില്ല. ഒരു ഗാനരചയിതാവ് എന്നനിലയിൽ അദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. പല ഗാനങ്ങളും ആസ്വാദ്യകരമായി അനുഭവപ്പെട്ടിട്ടുണ്ട്. കോളജ് വിദ്യാഭ്യാസകാലത്ത് വയലാർ ദർശന സമിതി അദ്ദേഹത്തിന്റെ ഓർമക്ക് ഏർപ്പെടുത്തിയ ഒരു അവാർഡ് ലഭിച്ചത് വാങ്ങാൻ അദ്ദേഹത്തിന്റെ വയലാറിലെ വീട്ടിൽ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അവിടെവച്ച് അന്ന് കണ്ടിട്ടുണ്ട്.
എഴുത്ത് തുടങ്ങിയ കാലത്ത് അദ്ദേഹം ഗാന്ധിയനായിരുന്നു. പിന്നീട് സാമൂഹിക വിമർശത്തിൽ മതങ്ങൾക്കും മറ്റും എതിരായ നിലപാടുകൾ കൈക്കൊണ്ടു. 'പാദമുദ്രകൾ' എന്ന ആദ്യ സമാഹാരത്തിനുശേഷം ഇറങ്ങിയ കവിതാസമാഹാരത്തിന്റെ പേരുതന്നെ 'കൊന്തയുംപൂണൂലും'എന്നായിരുന്നു. പൗരോഹിത്യാധീശത്വത്തെ, അനുഷ്ഠാനപരതയെ വെല്ലുവിളിക്കുന്ന ഒരു സമീപനം ആ കവിതകളുടെ മുഖമുദ്രയായിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ പൗരോഹിത്യവും ഹൈന്ദവ മതവിശ്വാസങ്ങളും അദ്ദേഹത്തിന്റെ കവിതയിൽ നിരന്തരം ആക്രമിക്കപ്പെട്ടു. പ്രശ്‌നരഹിതമായിരുന്നില്ല ഈ വിമർശങ്ങൾ. മതം സമം പൗരോഹിത്യം എന്നൊരു ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ട്. ദീർഘമായി ഇപ്പോൾ ചർച്ചചെയ്യാൻ പറ്റില്ല. മലയാളി വായനക്കാർ ക്ക് സുപരിചിതമായ 'ഇത്താപ്പിരി', 'കുചേലൻ കുഞ്ഞൻനായർ', 'താടക എന്ന ദ്രാവിഡ രാജകുമാരി', 'തലയോടുകളുടെ കഥ', 'ഒരു യൂദാസ് ജനിക്കുന്നു'... അങ്ങനെ നിരവധി കവിതകൾ.
അതുകൊണ്ട് അദ്ദേഹത്തെ വിപ്‌ളവ കവി എന്ന് വിശേഷിപ്പിക്കാൻ പറ്റുമോ എന്നു ചോദിച്ചാൽ ഭാഗികമായി മാത്രമേ അങ്ങനെ കാണാൻ കഴിയൂ. വിപ്ലവം എന്താണ് എന്ന ആത്മനിഷ്ഠമായ കാഴ്ചപ്പാടിൽ നിന്ന് മാറി ഒരു കവിയെ വിപ്‌ളവകവിയാണോ എന്ന് എങ്ങനെ വിലയിരുത്താൻ കഴിയും? അപരത്വത്തിന്റെ അർഥമറിയാത്തൊരു യാഥാസ്ഥിതികരാഷ്ട്രീയം 'ആയിഷ', 'കത്രീന' തുടങ്ങി നിരവധി കവിതകളിൽ പതുങ്ങിയിരിപ്പുണ്ട്. ആ കവിതകളിലെയൊക്കെ സ്ത്രീപ്രതിനിധാനങ്ങൾ പ്രശ്‌നവത്കരിക്കപ്പെടേണ്ടവയാണ്. മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളുടെ യാന്ത്രികവും ഉപരിപ്ലവുമായ ഒരു ഇടതുപക്ഷബോധം അദ്ദേഹത്തിന്റെ കവിതകൾക്കുമുണ്ടായിരുന്നു എന്നത് ശരിയാണ്. അദ്ദേഹത്തിന്റെ കവിതയിലെ വിപ്‌ളവപരതയെക്കുറിച്ച്അതിനപ്പുറമുള്ള വിലയിരുത്തലുകൾ എന്റെ ലാവണ്യരാഷ്ട്രീയ സമീപനങ്ങളോടും കാവ്യാനുശീലനത്തിലെ അഭിരുചികളോടും ചേർന്നുപോകുന്നതല്ല.
കമ്യൂണിസ്റ്റ് അനുഭാവികളായിരുന്നചില സാഹിത്യപ്രവർത്തകരുടെ അസ്തിത്വം അന്തരാളത്തിലായ കാലമായിരുന്നു പാർട്ടി പിളർന്ന അറുപതുകൾ. സിപിഐയുമായിട്ടായിരുന്നു രാമവർമ അനുഭാവം തുടർന്നത്. 1975 ഒക്ടോബർ 27ന് അദ്ദേഹം മരിക്കുമ്പോൾ (ഇന്നലെ 39ാം ചരമദിനം) സിപിഐ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് കേരളം ഭരിക്കുന്നത്. വിലാപയാത്രയായി അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവരുന്നത് കാണാൻ പോയത് എനിക്കോർമയുണ്ട്. ആലപ്പുഴയിലത്തെിയ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ച ഗൗരിയമ്മയെ അതിനനുവദിച്ചില്ല. മേൽനോട്ടം മുഴുവൻ സിപിഐക്കാർക്കായിരുന്നു. അന്ന് ഈ പാർട്ടികൾ പരസ്പരം കൊല്ലുന്ന കാലമാണ്. ഇന്നത്തെപ്പോലെ പാർട്ടി കോൺഗ്രസ് സീസൺ ആവുമ്പോൾ പിളർപ്പിനെക്കുറിച്ചുള്ള പരസ്പര ആരോപണങ്ങൾ പൊടിതട്ടിയെടുത്ത് വീണ്ടും വിളമ്പുന്നതിൽ ഒതുങ്ങിനിൽക്കുന്ന ശത്രുതയല്ല. എനിക്കറിയുന്ന യുക്തിവാദികൾ അന്ന് കൂടുതലും സിപിഐ അനുഭാവികളായിരുന്നു. പവനനും മറ്റും. യുക്തിവാദത്തോടായിരുന്നു വയലാറിനും കമ്പമുണ്ടായിരുന്നത്. പവനൻ 'കവിയും കാലവും' എന്ന പേരിൽ ഒരു പുസ്തകംതന്നെ വയലാർകവിതകളെക്കുറിച്ച് എഴുതിയിട്ടുണ്ട്.
1970കളിൽ നക്‌സൽബാരി കലാപം അഴിച്ചുവിട്ട ആശയക്കൊടുങ്കാറ്റ് ശങ്കരപ്പിള്ളയും സച്ചിദാനന്ദനുമടക്കം അനേകം നവ കവികളിലൂടെ മലയാള കവിതയിലെ രാഷ്ട്രീയ ഭാവുകത്വത്തെ അപ്പാടെ മാറ്റിമറിച്ചു. വയലാർ സിനിമാഗാനങ്ങൾക്കായാണ് അക്കാലത്ത് പ്രതിഭയുംസമയവും ചെലവഴിച്ചിരുന്നത്. പിന്നീട് വീണ്ടും സിപിഐസിപിഐ(എം) മുന്നണി ഉണ്ടായി, ഇരുവരും പരസ്പരം കൊന്നവരുടെ രക്തസാക്ഷി ആചരണങ്ങൾതന്നെ ഇല്ലാതായി. 'വലതു കാപാലികർ', 'ഇടതു കാപാലികർ' തുടങ്ങിയപ്രയോഗങ്ങൾ തെരുവുയോഗങ്ങളിൽ നിന്ന് ഇറങ്ങിപ്പോയി. വയലാർ ഇരുകൂട്ടർക്കും സ്വീകാര്യനായി. ആരും വിശേഷിച്ച് അദ്ദേഹത്തിന്റെ കവിതകൾ ശ്രദ്ധിക്കാതെയുമായി. എന്നെ സംബന്ധിച്ചിടത്തോളവും മലയാള കവിതയുടെ 20ാം നൂറ്റാണ്ട് ആശാൻ കഴിഞ്ഞാൽപിന്നെ വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടേതുമായി.
ഇതെല്ലാം കഴിഞ്ഞ് ഇപ്പോൾ ഹിന്ദുത്വപരിവാർ വയലാർ രാമവർമ 'ഇടതുപക്ഷ' കവിയല്‌ളെന്നും അദ്ദേഹം വലിയഹൈന്ദവ കവിയാണെന്നും ലേഖനങ്ങളും സോഷ്യൽമീഡിയ പ്രചാരണവും ഒക്കെയായി മുന്നോട്ടുവരുന്നത് കാണുമ്പോൾ എനിക്ക് ഉറക്കെ ചിരിക്കാനാണ് തോന്നുന്നത്. കേരളത്തിലെ ആർ.എസ്.എസും സിപിഎമ്മും മൺമറഞ്ഞ പ്രമുഖരെ തങ്ങളുടെ സമ്മേളനങ്ങളുടെ പോസ്റ്റർ പ്രചാരണത്തിൽ ഉപയോഗിക്കുന്നതിൽ ഒരു കടുത്ത മത്സരത്തിലാണ്. സിപിഐ(എം) വിവേകാനന്ദനിലേക്കും മന്നത്ത്പത്മനാഭനിലേക്കുംവരെ കണ്ണുവച്ചപ്പോൾ സംഘ്പരിവാർ കൊത്തിയെടുക്കുന്നത് എ.കെ. ഗോപാലൻ മുതൽ വയലാർ രാമവർമയെ വരെയാണ്. അതിന് സാധൂകരണം നൽകുന്ന ലേഖനങ്ങളും മറ്റും പുറത്തുവരാറുമുണ്ട്. പാർട്ടി നേതാക്കളുടെ ഇംഗിതം മനസ്സിലാക്കി അണികളുടെയും അനുഭാവികളുടെയും താഴത്തെട്ടിൽ വരെ മത്സരം കൊഴുത്തിട്ടുണ്ട്.
വിപ്ലവ കവിയൊന്നുമല്ലെങ്കിലും വയലാറിനെ ഹിന്ദുത്വ കവിയാക്കുന്നത് അൽപം കടന്നകൈയാണ് എന്നു പറയാതെ വയ്യ. ഹിന്ദുമതത്തെ ഇത്രയും വിമർശിച്ച, പരിഹസിച്ച, പുച്ഛിച്ച മറ്റൊരു കവി മലയാളത്തിൽ ഉണ്ടായിട്ടില്ല. 'സർഗസംഗീതം' എന്ന കവിതയിൽ ഹൈന്ദവദർശനങ്ങളോട് അനുഭാവപൂർണമായ ഒരു സമീപനമുണ്ടെന്ന് തോന്നാമെങ്കിലും വാക്കുകളുടെ ദുർമേദസ്സ് പൊളിച്ച്അകത്തുചെന്നാൽ കാണാൻ കഴിയുന്നത് ഒരു സത്യാന്വേഷണ ത്വര മാത്രമാണ്. 'ആരന്തർമുഖമിപ്രപഞ്ച പരിണാമോൽഭിന്നസർഗ ക്രിയാസാരം തേടിയലഞ്ഞു പണ്ടവരിലെ ചൈതന്യമെൻ ദർശനം' എന്നാണത്. അങ്ങനെ പ്രപഞ്ചപരിണാമത്തിന്റെ സർഗസാരം തേടിയവർ അന്നത്തെ ഇന്ത്യൻ യുക്തിവാദ പണ്ഡിതരായിരുന്നു. ബ്രാഹ്മണാധീശത്വം അവരെ വളരാൻ അനുവദിച്ചില്ല. പുരാതന ഇന്ത്യൻ യുക്തിവാദചിന്തയെക്കുറിച്ച് ദേവിപ്രസാദ് ചതോപാധ്യായയുടേതടക്കം നിരവധി പുസ്തകങ്ങളുണ്ട്. അമർത്യസെൻ എഴുതിയ The Argumentative Indian എന്ന പുസ്തകം ഈ ധാരയെക്കുറിച്ച് ചർച്ചചെയ്യുന്നുണ്ട്. സ്വന്തം നിലപാട് ശാർദൂലവിക്രീഡിതത്തിൽ തന്നെ വയലാർ പിന്നീട് ഇങ്ങനെ വ്യക്തമാക്കുകയും ചെയ്തു:
'വിശ്വാമിത്ര, വസിഷ്ഠ, ഗൗതമ, ഭര
ദ്വാജാദികൾ നട്ടൊരാ
വിശ്വാസച്ചെടി കായ്ച്ചുണങ്ങിയ കനി
ത്തോടേന്തി വേദാന്തമേ!
വിശ്വം, ശക്തി തരംഗ ചാലിത വിയദ്
ഗേഹങ്ങളിൽ, കാലമാ
മശ്വത്തെപ്പുറകേനടത്തുമിവിടേ
ക്കെന്തിന്നുവന്നത്തെിനീ?'
അദ്ദേഹത്തിന് വേദോപനിഷത്തുകളിൽ പ്രാവീണ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ നിരാസം കൂടുതൽ ശ്രദ്ധേയമാണ്. എന്നാൽ, ഏറ്റവും ശക്തമായി വയലാർ ഹിന്ദുത്വത്തിനെതിരെ ആഞ്ഞടിച്ചത് യാദൃച്ഛികമായി ഗുരുവായൂർ നാരായണീയ ദിനത്തിൽ അവിടെ എത്തിപ്പെട്ടപ്പോഴാണ്. അന്ന് അവിടെ നടന്ന കവിയരങ്ങിൽ പങ്കെടുത്ത് അദ്ദേഹംചൊല്ലിയ കവിതയാണ് 'മീൻ തൊട്ടുകൂട്ടിയ പട്ടേരി'. മേൽപ്പത്തൂരിന്റെ കവിത്വ ശക്തിയെ വാഴ്‌ത്തിയും അദ്ദേഹത്തിന്റെ ഇഷ്ടദേവതയെ ഇകഴ്‌ത്തിയും കവിത മുന്നേറുന്നു. മേൽപ്പത്തൂരിന്റെ വിഭക്തിയെക്കാൾ (പാണ്ഡിത്യം) പൂന്താനത്തിന്റെ ഭക്തിയാണ് തനിക്കിഷ്ടംഎന്ന് ഭഗവാൻ പറഞ്ഞുവെന്ന ഐതിഹ്യത്തെ പരിഹസിച്ച് വയലാർ എഴുതി:
'ഭഗവാൻ പറഞ്ഞാലും ഭക്തിയെക്കാൾ ഞാനിഷ്ടപ്പെടുന്നു മേൽപ്പത്തൂരിൻ ധന്യമാംവിഭക്തിയെ' എന്ന്. മാത്രമല്ല, 'വാകച്ചാർത്തണിയുന്ന വിഗ്രഹത്തിന്നല്ലിന്ന് വാഗർത്ഥ സ്വരൂപിയാം കവിക്കെൻ പുഷ്പാഞ്ജലി' എന്നുകൂടി പറഞ്ഞിട്ടേ അദ്ദേഹം കവിത അവസാനിപ്പിച്ചുള്ളൂ. അപ്പോൾ ഏതോ സിനിമക്കുവേണ്ടി 'ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസംഞാൻ പോകും' എന്നൊക്കെയുള്ള ചില പാട്ടുകളെഴുതിയതിന്റെ പേരിൽ വയലാറിനെ ഹൈന്ദവ കവിയാക്കാൻ തുനിയുന്ന 'ജന്മഭൂമി'യുടെ പാരവശ്യം നമ്മെ ചിരിപ്പിക്കുകയേയുള്ളൂ.
{{മാധ്യമം}} പത്രത്തിന്റെ ഇന്നത്തെ എഡിഷനിൽ പ്രസിദ്ധീകരിച്ചത് പുനപ്രസിദ്ധീകരിക്കുന്നത്