നാദാപുരം: പ്രകോപനം സൃഷ്ടിക്കാൻ രാഷ്ട്രീയ എതിരാളികൾ വീടിനു നേർക്കു ബോംബ് എറിഞ്ഞിട്ടും സംയമനം കൈവിടാതെ സിപിഐ(എം) നേതാവ്. നാദാപുരത്തിനടുത്ത് വാണിമേലിലെ സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പ്രദീപ് കുമാറാണ് സമാധാനത്തിനായി ഒന്നിക്കണമെന്ന സന്ദേശം നൽകുന്നത്.

വീടിനു നേരെ നടന്ന ബോംബാക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പ്രദീപ് കുമാറിട്ട ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. ഇന്നലെ പുലർച്ചെ ആയിരുന്നു പ്രദീപ്കുമാറിന്റെ വീടിനു നേരെ ബൈക്കിലെത്തിയ സംഘം രണ്ടു ബോംബുകൾ എറിഞ്ഞത്.

ബോംബെറിഞ്ഞവരെ പിന്തുടർന്നെങ്കിലും സംഘം ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിലുള്ള വാണിമേൽ പഞ്ചായത്തിൽ വീണ്ടും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒന്നിച്ചു നിന്നു പൊരുതാനാണ് പ്രദീപ്കുമാർ ഈ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.

പ്രദീപ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

വാണിമേലിൽ ഇനി ഒരു ബോംബും പൊട്ടരുത്
..........................................................................
ഇന്നലെ 4 മണിക്കായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള രണ്ട് സ്‌ഫോടനങ്ങൾ.
ആദ്യം എവിടെ നിന്നാണെന്ന് മനസ്സിലായില്ല. അന്വേഷിക്കാൻ ഓടിവാതിൽ തുറന്നപ്പോൾ വെടിമരുന്നിന്റെ രൂക്ഷഗന്ധം. കാര്യം മനസ്സിലായി.
നമ്മുടെ നാടിനെ കലാപകലുഷിതമാക്കാനുള്ള അവസാന ശ്രമം. നാട്ടിൽ കലാപമുണ്ടാക്കാനും പാർട്ടി പ്രവർത്തകരെ പ്രകോപിതരാക്കി അതിന്റെ ഭാഗമാക്കാനുമുള്ള കുടില തന്ത്രം.
ഇവിടെ ഉയർന്നു നിൽക്കേണ്ടത് വിവേകമാണ്.
ഈ പ്രകോപനത്തിൽ കമ്യൂണിസ്റ്റ് കാർ പെട്ടു പോകരുത്.
'പാർട്ടിയെ സ്‌നേഹിക്കുന്ന മുഴുവൻ സഖാക്കളും നാടിന്റെ കാവലാളാവാൻ ജില്ലാ സെക്രട്ടരി അഭ്യർത്ഥിച്ചത് അതുകൊണ്ടാണ്.
ഇനി വാണിമേലിന്റെ അന്തരീക്ഷംവെടിമരുന്നിന്റെ രൂക്ഷഗന്ധം കൊണ്ട് മലിനമാകില്ലെന്ന് ഉറപ്പു വരുത്തേണ്ട പ്രധാന ഉത്തരവാദിത്വം പാർട്ടിക്കുണ്ട് എന്ന തിരിച്ചറിവാണ് നമ്മെ വ്യത്യസ്തരാക്കുന്നത്.
നമ്മുടെ നാടും ഇവിടുത്തെ ജനങ്ങളുടെ സമാധാന ജീവിതവും നമുക്ക് പരമപ്രധാനമാണ്.
നടന്ന സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കാൻ ജയ്‌സൺ കെ.അബ്രഹാമിേെന്റനതൃത്വത്തിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിശ്ചയിച്ചു കഴിഞ്ഞു.
പ്രിയപ്പെട്ടവരേ നമുക്ക് കാവലാളാവാം നമ്മുടെ നാടിന്ന്.