തിരുവനന്തപുരം: കേന്ദ്രകമ്മറ്റിക്ക് മുന്നോടിയായുള്ള സിപിഐ(എം) പൊളിറ്റ്ബ്യൂറോ യോഗം തിരുവനന്തപുരത്ത് തുടങ്ങി. ദേശീയ-രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊപ്പം കേരളവുമായി ബന്ധപ്പെട്ട സംഘടനാപ്രശ്‌നങ്ങളും യോഗം പരിഗണിക്കുന്നുണ്ട്.

ഇതാദ്യമായാണു പിബി, സിസി യോഗങ്ങൾ തിരുവനന്തപുരത്തു ചേരുന്നത്. ഡൽഹിയിലെ കാലാവസ്ഥ കണക്കിലെടുത്തു പുറത്തു ചേരാൻ തീരുമാനിച്ച യോഗത്തിന് ആതിഥ്യമൊരുക്കാൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനം മുന്നോട്ടുവരികയായിരുന്നു. പിബി യോഗം എകെജി സെന്ററിലും കേന്ദ്രകമ്മിറ്റി യോഗം അംഗങ്ങൾക്കു താമസമൊരുക്കിയിട്ടുള്ള ഹോട്ടലിലുമാണു ക്രമീകരിച്ചിരിക്കുന്നത്.

മുന്മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട സംഘടനാപ്രശ്‌നങ്ങൾ പരിശോധിക്കാൻ പൊളിറ്റ്ബ്യൂറോ തലത്തിൽ രൂപീകരിച്ച കമ്മിഷന്റെ റിപ്പോർട്ടിന്മേൽ ഈ കേന്ദ്രകമ്മിറ്റി അന്തിമതീരുമാനമെടുക്കും എന്നാണു കഴിഞ്ഞ പിബി യോഗത്തിലുണ്ടാക്കിയ ധാരണ. തെറ്റ് ചെയ്‌തെങ്കിലും വിഎസിനെതിരെ നടപടിയുണ്ടാകില്ലെന്നാണ് സൂചന. ബന്ധുനിയമന വിവാദത്തിൽപ്പെട്ട കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജനും പി.കെ.ശ്രീമതിക്കും ഉണ്ടായ വീഴ്‌ച്ചയുടെ സംഘടനാതല പരിശോധനയും ഉണ്ടാകുമെന്നാണ് സൂചന.

കൊലക്കേസ് പ്രതിപ്പട്ടികയിൽ തന്നെ എന്നു കോടതി ഉറപ്പിച്ച എം.എം.മണി മന്ത്രിസഭയിൽ തുടരുന്നതും ചർച്ചയാകും. കേന്ദ്രകമ്മിറ്റിയോടനുബന്ധിച്ച് ഏഴിനു പുത്തരിക്കണ്ടത്തു പൊതുസമ്മേളനവും നിശ്ചയിച്ചിട്ടുണ്ട്.