കൊച്ചി: ആലുവയിലും പരിസരങ്ങളിലും വൻ മോഷണത്തിന് പദ്ധതിയിട്ട് ആയുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം പിടിയിൽ. ഇടുക്കി തൊടുപുഴ കരിങ്കുന്നം പുത്തൻപള്ളി വലിയ കോളനിക്ക് സമീപം താമസിക്കുന്ന തെക്കേടത്ത് വീട്ടിൽ സുരേഷ് (55), തൃശൂർ ജില്ല കൊടുങ്ങല്ലൂർ പുല്ലാട്ടുചപ്പാറ ഉഴുവാത്ത കടവ് ചക്കാണ്ടി വീട്ടിൽ വിനു (44), വേങ്ങൂർ കൊമ്പനാട് ക്രാരിയേലി കൊച്ചക്കൽ വീട്ടിൽ എൽദോ(40) എന്നവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.

പ്രതികൾ കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ വിവിധ സ്റ്റേഷനുകളിലെ നിരവധി മോഷണക്കെസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.റസിഡൻസ് അസോസിയേഷൻ നൽകിയ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ഇവരെ കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചിരുന്നു.
എസ്‌പി കെ കാർത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റ്റി.എസ്.സിനോജ്, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എസ്.രാജേഷ്, എസ്‌ഐ മാരായ ആർ.വിനോദ്, വിപിൻ ചന്ദ്രൻ, രാജൻ, എം.എ.നവാസ്, എഎസ്ഐ സജിവ്, എസ് സി.പി.ഒ ബൈജു, സി.പി.ഒ മാഹിൻഷാ, അബൂബക്കർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ചെയ്തു