ആലുവ :മാസ്‌ക്ക് ധരിക്കാത്തതിനെ കുറിച്ച് ചോദിച്ച സെക്ടറൽ മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും കൂടെയുണ്ടായ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് വെളിയത്തു നാട് കിടങ്ങപ്പള്ളിൽ വീട്ടിൽ റിയാസ് (47), വെസ്റ്റ് വെളിയത്ത് നാട് വാലത്ത് വീട്ടിൽ സത്താർ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പകൽ 12 മണിയോടെ കോട്ടപ്പുറം പെട്രോൾ പമ്പിന് സമീപമാണ് സംഭവം. കോവിഡ് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സെക്ടറൽ മജിസ്‌ടേറ്റ് പരിശോധന നടത്തുമ്പോഴാണ് കൃത്യമായി മാസ്‌ക്ക് ധരിക്കാതെ കൂട്ടം കൂടി നിൽക്കുന്ന ഇവരെക്കണ്ടത്.  

മജിസ്‌ടേറ്റ്ഇവരോട് ശരിയായ രീതിയിൽ മാസ്‌ക്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കയർക്കുകയും, അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്തു. പിന്നിട് കൂടുതൽ പൊലീസുദ്യോഗസ്ഥരെത്തിയാണ് ഇവരെ അറസറ്റ് ചെയ്തത്. എസ്‌ഐ മാരായ പി.എ.വേണുഗോപാൽ, പി.എസ്.അനിൽ, സി.പി.ഒ മാരായ ഹാരിസ്, നിജാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.