കാലടി: ഗോവയിൽ നിന്ന് എക്സൈസ് ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം മറിച്ചുവിറ്റ കേസിൽ മൂന്നുപേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ ചിറക്കോട് പാറയ്ക്കൽ വീട്ടിൽ അബ്ദുൾ റഫീക്ക് (31), പൊന്നാന്നി മന്നംമുക്ക് മുട്ടിപ്പാലത്തിങ്കൽ വീട്ടിൽ അഫ്‌സൽ (32) കൂടാലപ്പാട് തെക്കേമാലി വീട്ടിൽ ജിക്കു ജോയി (29) എന്നിവരെയാണ് കഴിഞ്ഞ പുലർച്ചെ മൂന്നരയോടെ മറ്റൂരിൽ നിന്നും അറസ്റ്റു ചെയ്തത്.

തൃപ്പൂണിത്തുറ, കൊല്ലം എന്നിവിടങ്ങളിലെ എക്‌സൈസ് ഗോഡൗണുകളിലേക്ക് മർഗോവയിലുള്ള മദ്യനിർമ്മാണ യൂണിറ്റിൽ നിന്നും കൊണ്ടുപോവുകയായിരുന്ന റം ഇനത്തിൽപ്പെട്ട 16 കുപ്പി മദ്യമാണ് ജിക്കു ജോയിക്ക് മറിച്ചു വിറ്റത്. അഫ്‌സലും ജിക്കുവും വിദേശത്ത് വച്ച് പരിചയമുള്ളവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റൂരിൽ മദ്യം എത്തിച്ചത്.

വിലയുമായി ബന്ധപ്പെട്ട് ജിക്കുവും കൊണ്ടുവന്നവരുമായി തർക്കവും ഉണ്ടായി. തുടർന്ന് മദ്യം വിൽപ്പന നടത്തിയവരിൽ ഒരാൾ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിവരം വിളിച്ചറിയിക്കുകയായിരുന്നു.പൊലീസ് സംഘമെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് വിദ്യ വിൽപ്പനയുടെ ഉള്ളുകള്ളികൾ പുറത്തായത്. തുടർന്ന് വിറ്റവരും വാങ്ങിയവരുമുൾപ്പെടെ മൂന്നുപേരെയും അറസ്റ്റു ചെയ്യുകയായിരുന്നു.

റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ എസ്.എച്ച്. ഒ ബി.സന്തോഷ്, എസ്‌ഐമാരായ സ്റ്റെപ്‌റ്റോ ജോൺ, ദേവസി, സാബു പീറ്റർ, എഎസ്ഐമാരായ ജോഷി പോൾ, അബ്ദുൾ സത്താർ എന്നിവർ അന്വേഷണത്തിനും തെളി വെടുപ്പിനും നേതൃത്വം നൽകി.മദ്യം മറിച്ചു വിറ്റ സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ്‌പി കാർത്തിക് അറിയിച്ചു.