നിലമ്പൂർ: ആന്ധ്രയിൽ നിന്നും ട്രെയിനിൽ ഏഴരക്കിലോ കഞ്ചാവ് കടത്തിയ നിലമ്പൂരിലെ 27കാരനായ യുവാവ് പാലക്കാട് പിടിയിൽ. ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നിലമ്പൂർ എടക്കര തെക്കര തൊടിക വീട്ടിൽ ഉസ്മാന്റെ മകൻ മുഹമ്മദ് സ്വാലിഹി(27) നെയാണ് പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ആന്റി നർക്കോട്ടിക് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് റെയിൽവെ സ്റ്റേഷനിൽനിന്നും പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ നിന്നും വിമാന മാർഗം വിശാഖപട്ടണത്ത് എത്തി അവിടെനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കേരളത്തിലെത്തിച്ചു മലപ്പുറം ജില്ലയിലെ നിലമ്പൂർ പാണ്ടിക്കാട് വണ്ടൂർ എടക്കര എന്നീ സ്ഥലങ്ങളിൽ ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതി മൊഴി നൽകി. ഇതിനുമുൻപും പലതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. മുമ്പ് രണ്ടു തവണ മോഷണക്കേസിൽ പ്രതി ആകുകയും ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട് കേസ് തുടരന്വേഷണത്തിന് എക്സൈസിന് കൈമാറി.

ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ആർ രാജിന്റെ നിർദ്ദേശപ്രകാരം ആർപിഎഫ് സിഐ. എൻ. കേശവദാസ്, എ എസ് ഐ മാരായ. കെ. സജു, സജി അഗസ്റ്റിൻ, എക്സൈസ് പ്രിവന്റ്‌റീവ് ഓഫീസർമാരായ ആർ.എസ് സുരേഷ്, ആർ.പി.എഫ് . കോൺസ്റ്റബിൾ മാരായ എൻ. അശോക്, ഒ.കെ അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്, ഡി.. പോൾ, പി.ഡി ശരവണൻ, പി. സുഭാഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്