മലപ്പുറം: ഏലംകുളത്തും അങ്ങാടിപ്പുറത്തും വെച്ച് സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത കേസുകളിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.പ്രതികളായ കൊല്ലം അഞ്ചാലുംമൂട് മുരുന്തൽ കൊച്ചഴിയത്ത് പണിയിൽ ശശി(44), ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല തറയിൽ ഉണ്ണിക്കൃഷ്ണൻ(31), കാവാലം നാരകത്തറ ചെങ്ങളത്തിൽ ദീപക്ക്(49) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ കേസിൽ റിമാൻഡിലായിരുന്ന പ്രതികളെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.ജനുവരി 12-ന് മലപ്പുറം പാണക്കാട് സ്‌കൂൾ അദ്ധ്യാപിക ജോലികഴിഞ്ഞ് അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് പോകവേ ചിത്രാലയ റോഡിൽ വെച്ച് ബൈക്കിലെത്തിയ രണ്ടുപേർ ഇവരുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞിരുന്നു. രണ്ടര പവനോളം തൂക്കമുള്ള മാലയാണ് നഷ്ടപ്പെട്ടത്.

ഫെബ്രുവരി ഒൻപതിന് രാവിലെ പത്തരയോടെ ഏലംകുളം ബാങ്കിൽ നിന്ന് വീട്ടിലേക്ക് പോകവേയാണ് ബൈക്കിലെത്തിയ രണ്ടുപേർ സ്ത്രീയുടെ കഴുത്തിലെ മാല കവർന്നത്. 2.5 പവനോളം തൂക്കമുള്ള മാല ബൈക്കിന് പിന്നിലുള്ളയാളാണ് പൊട്ടിച്ചെടുത്തത്.
രണ്ടുസംഭവങ്ങളിലും ശശി, ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇവരിൽ നിന്നും മോഷണമുതലാണെന്ന് അറിഞ്ഞിട്ടും മാല വാങ്ങി വിൽപന നടത്തിയതിനാലാണ് ദീപക്ക് പ്രതിയായതെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ. മാരായ അരവിന്ദാക്ഷൻ, സലീം, സീനിയർ സി.പി.ഒ. ഷിഹാബ്, സി.പി.ഒ. മാരായ സന്ദീപ്, കൈലാസ് എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.