പെരുമ്പാവൂർ: ആയുധം കാണിച്ച് വാഹനം തട്ടിയെടുത്ത സംഭവത്തിൽ വീട്ടമ്മയുൾപ്പെടെ 3 പേർ അറസ്റ്റിൽ. കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടിൽ ഹമിദ് (52) ഭാര്യ ഫാത്തിമ (46), മലപ്പുറം ഇരിഞ്ഞിക്കോട് കൊളവണ്ണ വീട്ടിൽ നിഖിൽ (30) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ 27 - നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഹമീദിന്റെ സഹോദരൻ സ്വകാര്യ ബാങ്കിൽ നിന്ന് ലോണെടുത്ത് വാങ്ങിയ മിനിലോറി ലോൺ കുടിശികയായതിനെ തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയോഗിച്ച കമ്മീഷൻ സീസ് ചെയ്യുകയായിരുന്നു. ഉടമ കോട്ടപ്പടി സ്റ്റേഷനിൽ വാഹനം സറണ്ടർ ചെയ്യുകയും അവിടെ നിന്ന് വാഹനം ഏറ്റെടുത്തുകൊണ്ടുപോകുന്ന വഴി ഹമീദും ഭാര്യയും സ്‌കൂട്ടറിൽ എത്തി ഇടയ്ക്കുവച്ച് വാഹനം തടയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകുയുമായിരുന്നെന്നാണ് പൊലീസ് കേസ്.

തുടർന്ന് ഇവർ ഒളിവിൽ പോയി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. തട്ടിക്കൊണ്ടുപോയ വാഹനവും, തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും പൈമറ്റത്ത് നിന്ന് കണ്ടെടുത്തു. പെരുമ്പാവൂർ എ.എസ്‌പി അനുജ് പൽവാൽ, കാലടി ഇൻസ്‌പെക്ടർ ബി സന്തോഷ്, കുറുപ്പംപടി എസ് ഐ ടി.എൽ ജയൻ, കാലടി എസ്‌ഐ ജയിംസ് മാത്യു, എഎസ്ഐ അബ്ദുൾ സത്താർ, സി.പി.ഒമാരായ അനീഷ്, സിന്ധു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.