- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിവീഴുമെന്ന് ആയപ്പോൾ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ നോക്കി യുവതി അടങ്ങുന്ന സംഘം; രണ്ടുകാറുകളിൽ നിന്നായി കണ്ടെടുത്തത് 200 കിലോ കഞ്ചാവ്; അങ്കമാലിയിലെ വൻവേട്ടയിൽ മൂന്നുപേർ പിടിയിൽ
ആലുവ: അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട. ദേശീയപാതയിൽ കറുകുറ്റിയിൽ 200 കിലോയോളം കഞ്ചാവാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയത്. കഞ്ചാവ് കടത്തിയ പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41), ഒക്കൽ പടിപ്പുരക്കൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു കാറുകളിലായി ആന്ധ്രയിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. രണ്ട് കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റുകൾക്കിടയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ് .പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഘത്തെ പിടികൂടിയത്. ഡിസ്ട്രിക് ആന്റി നാർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് വാഹന പരിശോധന നടത്തിയപ്പോൾ ടീമിനെ ആകമിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. ആന്ധ്രയിൽ നിന്ന് രണ്ടായിരം രൂപ മുതൽ മൂവായിരം രൂപവരെ കൊടുത്താണ് ഇവർ കഞ്ചാവ് വാങ്ങിയത്. ഇവിടെ വിൽക്കുന്നത് ഇരുപതിനായിരം മുതൽ ഇരുപത്തയ്യായിരം വരെ രൂപയ്ക്കാണ്.
കഴിഞ്ഞ നവംബറിൽ വാഹനത്തിൽ കടത്തുകയായിരുന്ന 105 കിലോഗ്രാം കഞ്ചാവ് അങ്കമാലിയിൽ നിന്നും 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടിൽ നിന്നും പിടികൂടിയിരുന്നു. കൂടാതെ പെരുമ്പാവൂർ കുന്നുവഴിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച 31 കിലോ കഞ്ചാവും റൂറൽ പൊലീസ് പിടികൂടുകയുണ്ടായി.
ഒരു വർഷത്തിനുള്ളിൽ 400 കിലോയോളം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്നും പൊലീസ് പിടികൂടിയത്. എസ്‌പി കാർത്തിക്ക്, നാർകോടിക് സെൽ ഡി,വൈ.എസ്‌പി സക്കറിയ മാത്യു, ആലുവ ഡി,വൈ.എസ്‌പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ മാരായ സോണി മത്തായി, കെ.ജെ.പീറ്റർ, പി.എം.ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കഞ്ചാവ് കടത്തിയ കേസ് അന്വേഷിക്കുന്നത്.