മലപ്പുറം: ഭർതൃഗൃഹത്തിൽ യുവതി തീപ്പൊള്ളലേറ്റു മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനേയും, ഭർതൃ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര പാലേമാട് ഉണിചന്തം സ്വദേശി അരീക്കുളങ്ങര അൻവർ സാദിഖ് (38,) ജ്യേഷ്ടൻ അബ്ദുൾ റസാഖ് (40 )എന്നിവരെയാണ് നിലമ്പൂർ ഡി.വൈ.എസ.പി സാജു കെ അബ്രഹാം അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഒന്നിന് അൻവർ സാദിഖിന്റെ ഭാര്യ മമ്പാട് നടുവക്കാട് സ്വദേശിനി ചപ്പ തൊടിക സലീന (36) ഭർത്താവിന്റെ പാലേമാട് ഉണിചന്തത്തിലുള്ള വീട്ടിൽ വെച്ച് തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. തുടർന്ന് സലീനയുടെ പിതാവ് അലവി നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ സലീന ഭർതൃവീട്ടിൽ മാനസിക പീഡനത്തിരയായിരുന്നു എന്നു വിവരം ലഭിച്ചു.

ഇതോടെ അന്വേഷണം നിലമ്പൂർ ഡി.വൈ.എസ്‌പി ഏറ്റെടുക്കുകയായിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ കൂട്ടിചേർത്താണ് ഭർത്താവിനേയും, ഭർതൃ സഹോദരനെയും അറസ്റ്റ് ചെയ്തത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.