മലപ്പുറം: നാലും അഞ്ചും വയസ്സുള്ളപ്പോൾ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13കാരി. നാലാം വയസ്സിൽ കുടുംബം താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചും അഞ്ചാം വയസ്സിൽ പള്ളിയോടനുബന്ധിച്ചുള്ള മുറിയിൽ വെച്ചും താനൂരിലെ വാടക ക്വാർട്ടേഴ്‌സിൽ വെച്ചു പീഡിപ്പിച്ചുവെന്ന പരാതിയിൽ 47കാരനായ പിതാവിന് ജാമ്യമില്ല.

പതിമൂന്നുകാരിയുടെ പരാതിയിൽ റിമാന്റിൽ കഴിയുന്ന പിതാവിന്റെ ജാമ്യാപേക്ഷ ഇന്നാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്. തിരൂർ പറവണ്ണയിൽ താമസിക്കുന്ന 47കാരന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. നാലു വയസ്സുള്ളപ്പോൾ കുടുംബം താമസിച്ചിരുന്ന തിരുന്നാവായയിലെ ക്വാർട്ടേഴ്‌സിൽ വെച്ചും അഞ്ചു വയസ്സുള്ളപ്പോൾ താനൂർ പള്ളിയോടനുബന്ധിച്ചുള്ള മുറിയിൽ വെച്ചും താനൂരിലെ വാടക ക്വാർട്ടേഴ്‌സിൽ വെച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്.

2020ലെ ലോക്ഡൗണിൽ പെൺകുട്ടിയെ കൊല്ലം നിലമേൽ ഉള്ള പ്രതിയുടെ വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്തതായും പരാതിയുണ്ട്. 2021 ഒക്ടോബർ 21ന് കോഴിക്കോട് നല്ലളം പൊലീസിലാണ് പരാതി നൽകിയത്. നല്ലളം പൊലീസ് കേസ് തിരൂർ പൊലീസിന് കൈമാറുകയായിരുന്നു. തിരൂർ പൊലീസ് ഇൻസ്‌പെക്ടർ എം ജെ ജിജോ 2021 ഓഗസ്റ്റ് 22ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് അന്വേഷണം പൂർത്തിയായി ഇക്കഴിഞ്ഞ 12നാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.