മലപ്പുറം: നിർത്തിയിട്ട ബൈക്കിൽ നിന്നു 20 ലക്ഷം രൂപയുടെ സ്വർണാഭരണം മോഷ്ടിച്ച കേസിൽ രണ്ടു പേർ കൂടി ഇന്നലെ പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായി. എടവണ്ണ പന്നിപ്പാറ സ്വദേശി ശിഹാബ് (45), കുന്നുമ്മൽ സ്വദേശി പാലപ്പറ്റ പ്രജിത്ത് (31) എന്നിവരെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.റഫീഖും എസ്‌ഐ ഇ.എ അരവിന്ദനും ചേർന്ന സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. കഴിഞ്ഞദിവസം മുഖ്യപ്രതി പോരൂർ വീതനശേരി സ്വദേശി പടിഞ്ഞാറയിൽ ജയപ്രകാശിനെ അറസ്റ്റു ചെയ്തിരുന്നു.

ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാണ്ടിക്കാട് ടൗണിലെ സ്വർണ ശുദ്ധീകരണ സ്ഥാപനത്തിലെ തൊഴിലാളിയായ കിഷോർ ശുദ്ധീകരിച്ച 400 ഗ്രാം വരുന്ന സ്വർണവുമായി ഒറവംപുറത്തെ താമസ സ്ഥലത്തേക്ക് പുറപ്പെടുകയും വഴിമധ്യേ സാധനങ്ങൾ വാങ്ങാൻ കടയിൽ കയറിയ തക്കത്തിൽ ബൈക്കിൽ കവറിൽ തൂക്കിയ സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നുമാണ് കേസ്. പൊലീസ് നടത്തിയ കാര്യക്ഷമമായ നീക്കമാണ് എളുപ്പത്തിൽ പ്രതികളെ പിടികൂടാൻ സാധിച്ചത്.

കിഷോർ സാധനങ്ങൾ വാങ്ങാൻ കയറിയ കടയുടെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം സമീപത്തെ മുഴുവൻ സ്വർണാഭരണ പണിശാലകളിലും നോട്ടീസ് നൽകുകയും നിരീക്ഷണം നടത്തുകയും ചെയ്തു. കേസിൽ ഒന്നാം പ്രതിയായ ജയപ്രകാശിന്റെ ഉടമസ്ഥതയിൽ അയനിക്കോട്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനം സംഭവം നടന്ന ഡിസംബർ 15ന് ശേഷം തുറന്നിരുന്നില്ല. ഇതിൽ സംശയം തോന്നിയ പൊലീസ് കൃത്യതയാർന്ന നീക്കത്തിലൂടെ നടത്തിയ അന്വേഷണത്തിൽ ജയപ്രകാശിന്റെ വീട്ടിൽ നിന്നു നഷ്ടമായ സ്വർണം കണ്ടെത്തുകയും ഇയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ശിഹാബിനെയും പ്രജിത്തിനെയും കുറിച്ച് വിവരം ലഭിക്കുന്നത്. സംഭവ ശേഷം ഊട്ടി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും ആസൂത്രിത നീക്കത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.റഫീഖ്, എസ്‌ഐ ഇ.എ അരവിന്ദൻ എന്നിവരെ കൂടാതെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മൻസൂർ, അശോകൻ, ശൈലേഷ്, വ്യതീഷ്, സി.പി.ഒമാരായ ജയൻ, മിർഷാദ് കൊല്ലേരി, രജീഷ്, ദീപക്, ഷമീർ, ശ്രീജിത്ത്, ഹഖീം ചെറുകോട്, സന്ദീപ്, ഷൈജുമോൻ, പ്രത്യേക അന്വേഷണ സംഘാങ്ങളായ സി.പി.മുരളീധരൻ, പ്രശാന്ത് പയ്യനാട്, കൃഷ്ണകുമാർ, മനോജ്കുമാർ, കെ.ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.