മലപ്പുറം: കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ ബൈക്കിൽ പിൻതുടർന്ന്, ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയിൽ. 14 വയസുകാരിയായ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതി കാരാട് പൊന്നേമ്പാടം പുതുകുളിൽ വീട്ടിൽ സാമി മകൻ സനലിനെ(31) യാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ പ്രതി ബൈക്കിൽ പിൻതുടരുകയും റോഡിന്റെ എതിർവശത്ത് നിന്നുകൊണ്ട് തുറിച്ചു നോക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടി പറഞ്ഞ അടയാളങ്ങൾ വച്ചാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി മുൻപും സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായി പറയുന്ന കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പരപ്പനങ്ങാടി എസ് ഐ പ്രദീപ്, എ എസ് ഐ ജയദേവൻ, പൊലീസുകാരായ ഷമ്മാസ് , ദീപു, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.