കട്ടപ്പന: വണ്ടന്മേടിന് സമീപം അടുത്ത ബന്ധുവായ യുവതിയുമായി അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്ന് സുഹൃത്തിന് മദ്യത്തിൽ വിഷം കലർത്തി നൽകി കൊന്ന യുവാവ് പിടിയിൽ. നെറ്റിത്തൊഴു മണിയൻ പെട്ടി സത്യവിലാസത്തിൽ രാജ്കുമാറി(18) നെ ആണ് കൊലപ്പെടുത്തിയത്. ഇയാളുടെ സമീപവാസിയും സുഹൃത്തുമായ പ്രവീൺ കുമാറിനെ കട്ടപ്പന ഡിവൈഎസ്‌പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടി.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകനെ കാണാനില്ലെന്ന് കാട്ടി രാജ്കുമാറിന്റെ അച്ഛൻ പവൻരാജ് വണ്ടന്മേട് പൊലീസിൽ പരാതി നൽകിയിരുന്നു. മകനെ പ്രവീണിനൊപ്പം കണ്ടതായും അച്ഛൻ പൊലീസിൽ അറിയിച്ചിരുന്നു. പ്രവീണിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ വഴിത്തിരിവുണ്ടായത്. കൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രതി അറസ്റ്റിലായി.

അന്വേഷണത്തിൽ കേരളാ-തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട് വനത്തിനുള്ളിൽ രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തി. പ്രവീണിന്റെ ബന്ധുവായ 30 കാരിയുമായി കൊല്ലപ്പെട്ട രാജ്കുമാറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇത് പ്രതി കാണുകയും പിന്നീട് ഒരു മാസമായി രാജ്കുമാറിനെ കൊലപ്പെടുത്താൻ പദ്ധതി ആലോചിച്ച് വരികയുമായിരുന്നു.

ഇന്നലെ രാവിലെ മണിയംപെട്ടിയിലുള്ള ഗ്രൗണ്ടിൽ വച്ച് കാണുകയും നെറ്റിത്തൊഴുവിലുള്ള മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി തമിഴ്‌നാട് വനത്തിൽ ചെന്ന് മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തു. ഇതിനിടെ കൈയിൽ കരുതിയിരുന്ന വിഷം പ്രതി മദ്യത്തിലൊഴിച്ച് രാജ് കുമാറിന്റെ വായിൽ ഒഴിച്ചു കൊടുത്തു.

അസ്വസ്ഥനായ രാജ്കുമാർ കാനന പാതയിലൂടെ ഓടി വീട്ടിലോട്ട് പോകാൻ ശ്രമിച്ചെങ്കിലും പ്രവീൺ തടഞ്ഞ് നിർത്തുകയായിരുന്നു. സമീപത്തെ പാറപ്പുറത്ത് അവശനിലയിൽ വീണ രാജ്കുമാറിന്റെ മരണം ഉറപ്പ് വരുത്തുന്നത് വരെ അവിടെ കാവൽ നിന്ന ശേഷമാണ് ഇയാൾ മടങ്ങിയത്.

ഡിവൈഎസ്‌പിയെ കൂടാതെ വണ്ടന്മേട് എസ്എച്ച്ഒ നവാസ്, ഡിവൈഎസ്‌പിയുടെ സ്പെഷ്യൽ ടീം അംഗങ്ങളും എസ്ഐമാരുമായ സജിമോൻ ജോസഫ്, ബാബു എം. തുടങ്ങിയവും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.