മലപ്പുറം: ബൈക്കിലെത്തി മരക്കുറ്റി കൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ഇയാൾ ദീർഘനാളായി ഒളിവിലായിരുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ വച്ച് രാമനാഥൻ എന്നയാളെ ബൈക്കിലെത്തി മരക്കുറ്റി കൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ പാണ്ടി യാസർ അറാഫത്ത് (34 ) നെയാണ് പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ചെട്ടിപ്പടി ബീച്ചിൽ നിന്നും അറസ്റ്റ് ചെയ്തത്.

2021 ഒക്ടോബർ മാസം ഉണ്ടായ സംഭവത്തിന് ശേഷം പ്രതിയായ യാസർ അറാഫത്ത് പല സ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിലുൾപ്പെട്ട മറ്റു പ്രതികളെ കുറിച്ചും അന്വേഷണം നടന്നുവരികയാണെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്റ്റ്രേറ്റു മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് തിരൂർ ജയിലിൽ റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാർ, എ എസ് ഐ ജയദേവൻ, പൊലീസുകാരായ ജിനേഷ്, അഭിമന്യു, വിപിൻ , ഫൈസൽ, ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.