ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അറ്റോർണി ജനറൽ കെ. കെ വേണുഗോപാൽ. പ്രശ്നത്തിൽ ഇതുവരെ പരിഹാരമായിട്ടില്ലെന്നും രണ്ട്, മൂന്ന് ദിവസത്തിനകം പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് എജി ഇന്ന അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ഭരണഘടനാ ബഞ്ച് പുനഃസംഘടിപ്പിച്ചപ്പോൾ വാർത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരെ ഒഴിവാക്കിയതോടെ പ്രശ്‌നം പരിഹരിച്ചില്ലെന്ന് വ്യക്തമാകാൻ സാധ്യതയുണ്ട്.

സുപ്രധാന കേസുകൾ ജൂനിയർ ജഡ്ജിമാരെ ഏൽപ്പിക്കുന്നു എന്ന പരാതി നിലനിൽക്കുന്നതിനിടെ ഇത്തരമൊരു നിലപാട് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് പ്രശ്നപരിഹാരം ഇപ്പോഴും അകലെയാണെന്ന സൂചനയാണ് നൽകുന്നത്. ഇന്നലെ രാവിലെ നടന്ന പതിവു കൂടിക്കാഴ്ചയിൽ ജസ്റ്റിസ് അരുൺ മിശ്ര ജഡ്ജിമാരോട് പൊട്ടിത്തെറിച്ചതായി ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതി ജഡ്ജിമാർ പങ്കെടുത്ത യോഗത്തിൽ അരുൺ മിശ്ര വികാരവിക്ഷുബ്ധനായെന്നാണ് റിപ്പോർട്ട്. മറ്റു ജഡ്ജിമാരും അരുൺ മിശ്രയ്ക്ക് അനുകൂല നിലപാടെടുക്കുകയായിരുന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച പത്രസമ്മേളനം വിളിച്ച നാലു ജഡ്ജിമാർക്കെതിരെ അരുൺ മിശ്ര തുറന്നടിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മുതിർന്ന പല ചീഫ് ജസ്റ്റിസുമാർക്കു കീഴിൽ താൻ ജോലി ചെയ്തിട്ടുണ്ട്. തന്റെ ആരോഗ്യം പോലും കണക്കിലെടുക്കാതെ നിരവധി കേസുകൾ കേൾക്കാനും തീർപ്പുണ്ടാക്കാനും ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. ജസ്റ്റിസ് ടി.എസ് താക്കൂർ, ജെ. എസ് ഖെഹാർ തുടങ്ങിയവരും തനിക്ക് സങ്കീർണവും സുപ്രധാനവുമായ കേസുകൾ തനിക്ക് തന്നിട്ടുണ്ട്. കേസുകളുടെ ആധിക്യംകൊണ്ട് പ്രയാസപ്പെടുമ്പോഴും അതിനെക്കുറിച്ച് ഒരിക്കലും താൻ പരാതിപ്പെട്ടിട്ടില്ല. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നാലായിരത്തോളം കേസുകൾ താൻ കൈകാര്യം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഉന്നയിച്ചതുപോലുള്ള ആരോപണങ്ങൾ സുപ്രീം കോടതിയിലെ ജഡ്ജിമാരെ ഒന്നടങ്കം അപകീർത്തിപ്പെടുത്തുന്നതാണെന്നും അരുൺ മിശ്ര ആരോപിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആധാറും ശബരിമലയിലെ സ്ത്രീപ്രവേശനവും ഉൾപ്പെടെ എട്ടു സുപ്രധാന കേസുകളാണ് ഇന്നലെ രൂപം നൽകിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. സുപ്രധാന കേസുകൾ ജൂനിയർ ജഡ്ജിമാരെ ഏൽപ്പിക്കുന്നു എന്ന പരാതിയാണ് വെള്ളിയാഴ്ച മുതിർന്ന ജഡ്ജിമാരായ ജസ്റ്റുമാരായ ജെ. ചലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി. ലോകൂർ, രഞ്ജൻ ഗൊഗോയ് എന്നിവർ പത്രസമ്മേളനത്തിൽ ഉന്നയിച്ചത്. ജഡ്ജിമാർ ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ജഡ്ജിമാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ഹിന്ദു' റിപ്പോർട്ടു ചെയ്തു.