കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യിലും ഇന്ത്യ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ വ്യാപക വിമർശനം. പന്തിനെ ട്രോളിയും രോഹിതിനെ പുകഴ്‌ത്തിയും കണക്കുകൾ നിരത്തിയാണ് സോഷ്യൽ മീഡിയ ചർച്ചകൾ.2022ൽ ഇന്ത്യ ടി20 തോൽക്കുന്നത് ഇത് ഏഴാം തവണയാണ്. 11 മത്സരങ്ങൾ ജയിച്ചു. വിജയിച്ച മത്സരങ്ങളിലെല്ലാം രോഹിത് ശർമയായിരുന്നു ക്യാപ്റ്റൻ.

 

പരാജയപ്പെട്ട ഏഴെണ്ണത്തിൽ നാല് മത്സരങ്ങളിൽ കെ എൽ രാഹുൽ ക്യാപ്റ്റനായിരുന്നു. രണ്ട് മത്സരങ്ങളിൽ റിഷഭും ഒരു മത്സരത്തിൽ വിരാട് കോലിയും ക്യാപ്റ്റനായിരുന്നു. തുടർന്ന് തോൽവിയേറ്റുവാങ്ങിയതോടെ റിഷഭിന്റെ ക്യാപ്റ്റൻസിയിൽ കടുത്ത നിരാശ പ്രകടിപ്പിക്കുന്നവരുണ്ട്.തന്റെ ബൗളർമാരെ ഉപയോഗിക്കാൻ പന്തിന് അറിയില്ലെന്നും ക്യാപ്റ്റൻസി മാത്രമല്ല, ബാറ്റിംഗും മോശമാണെന്നുമാണ് ക്രിക്കറ്റ് ലോകത്തെ പുതിയ സംസാരവിഷയം.

 

10-15 റൺസ് കുറവായിരുന്നുവെന്നാണ് റിഷഭ് മത്സരത്തിന് ശേഷം പറഞ്ഞത്. ''ഭുവിയും മറ്റു പേസർമാർമാരും ആദ്യത്തെ 7-8 ഓവറിൽ നന്നായി പന്തെറിഞ്ഞു. എന്നാൽ അതിന് ശേഷം കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായില്ല. രണ്ടാം പാതിയിൽ വിക്കറ്റ് വീഴ്‌ത്താൻ ബൗളർമാർക്കായില്ല. ക്ലാസൻ- തെംബ ബവൂമ നന്നായി ബാറ്റ് ചെയ്തു. മാത്രമല്ല, ഇന്ത്യൻ ടീമിന് 10-15 റൺസ് കുറവായിരുന്നു. അടുത്ത മത്സരത്തിൽ ഈ മേഖലകളിൽ പുരോഗതിയുണ്ടാക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.'' പന്ത് മത്സരശേഷം വ്യക്തമാക്കി.

 

മത്സരത്തിൽ 81 റൺസാണ് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്ലാസൻ നേടിയത്. ഇതോടെ ഒരു റെക്കോർഡും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യക്കെതിരെ ടി20യിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ദക്ഷിണാഫ്രിക്കൻ താരമായിരിക്കുകയാണ് ക്ലാസൻ. ക്വിന്റൺ ഡി കോക്കിനെയാണ് ക്ലാസൻ മറികടന്നത്. 2019ൽ ഇന്ത്യക്കെതിരെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡി കോക്ക് പുറത്താവാതെ 79 റൺസ് നേടിയിരുന്നു.

 

കട്ടക്കിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ ആറ് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് പിന്നിലാണ്.