തിരുവനന്തപുരം: ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിക്കെതിരെ സൈബർ ആക്രമണം. ഓണാഘോഷത്തിന്റെ പേര് പറഞ്ഞാണ് ആക്രമണം. ഓണ ദിനത്തിൽ ബീഫ് കഴിച്ച് ആഘോഷിച്ചത് ഹിന്ദുക്കളെ അപമാനിക്കാലാണെന്നും പറഞ്ഞാണ് ഒരു വിഭാഗം ആളുകൾ സൈബർ ലോകത്ത് സുരഭിക്കെതിരെ തിരഞ്ഞിരിക്കുന്നത്.

തിരുവോണ ദിവസം ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേയാണ് സുരഭി ബീഫും പൊറോട്ടയും കഴിച്ചത്. മീഡിയവൺ സംപ്രേഷണം ചെയ്ത ''സുരഭിയുടെ ഓണം'' എന്ന പരിപാടിക്കെതിരെയാണ് സംഘ്പരിവാറിന്റെ കടന്നാക്രമണം. ജന്മനാടായ കോഴിക്കോട്ടെ ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം. ഹോട്ടലിലുള്ളവരുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടുന്ന സുരഭി പൊറോട്ടയും ബീഫും കഴിച്ചതാണ് സംഘ്പരിവാറുകാരെ ചൊടിപ്പിച്ചത്.

തിരുവോണദിനത്തിൽ ബീഫ് കഴിച്ച സുരഭി പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോയെന്നാണ് സംഘ്പരിവാറിന്റെ ചോദ്യം. ആദ്യം കാവിപ്പട എന്ന ഗ്രൂപ്പിൽ വന്ന വിദ്വേഷ പോസ്റ്റ് സംഘ്പരിവാർ അനുകൂല ഫേസ്‌ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയവണിന്റെ ഫേസ്‌ബുക്ക് പേജിലും സുരഭിയുടെ ഫേസ്‌ബുക്കിലും വിദ്വേഷ കമന്റുകൾ നിറയുന്നുണ്ട്. സംഘ്പരിവാർ ആക്രമണത്തെ എതിർത്ത് സുരഭിയുടെ ഭക്ഷണ സ്വാതന്ത്ര്യമാണിതെന്ന രീതിയിലുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.

സുരഭി ബീഫ് കഴിച്ചത് വലിയ തെറ്റായിപ്പോയി. ഓണത്തിന് ഇല നിലത്തിട്ട് സസ്യാഹാരം മാത്രം കഴിച്ചില്ലെങ്കിൽ ഉടനടി ചോദ്യമുയരും. ആരോപണമുന്നയിക്കുന്നവർ പറയുന്നു.