തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ് വി ടി ബൽറാം. പതിവ് രാഷ്ട്രീയക്കാരെ പോലെ ചാനൽ ചർച്ചകളിൽ മുഖം കാണിക്കാൻ പോകാതെ ബൽറാം തന്റെ അഭിപ്രായം ശക്തമായി പറയുന്നതിന് ഉപയോഗിക്കുന്ന് ഫേസ്‌ബുക്കാണ്. സിപിഎമ്മിനെ ശക്തമായി എതിർക്കുന്ന നേതാവാണ് ബൽറാം. അതുകൊണ്ട് തന്നെ അവരെ ഏറ്റവും അലോസരപ്പെടുത്തുന്നതും ബൽറാമിന്റെ പോസ്റ്റുകളാണ്. പലപ്പുറം സിപിഎം സൈബർ സഖാക്കൾ മുഖമടച്ചുള്ള മറുപടികൾ ബൽറാമിൽ നിന്നും വാങ്ങിയിട്ടുണ്ട്.

ബൽറാമിനെതിരെ ശക്തമായ സൈബർ ആക്രമണം നടത്തിയ ശേഷവും നിശബ്ദനാക്കാൻ സാധിച്ചിട്ടില്ല. എകെജി വിവാദത്തിൽ ബൽറാമിനെ കൊണ്ട് മാപ്പു പറയിക്കും എന്നു പറഞ്ഞിട്ട് അതിന് സാധിക്കുകയുമുണ്ടായില്ല. അവർ പൊക്കിക്കൊണ്ടുവന്ന ആരോപണങ്ങൾ പലതും ബൽറാം ചുട്ട മറുപടികൾ കൊണ്ട് നിശബ്ദരാക്കി. ദേശാഭിമാനിയും കൈരളിയുമാകട്ടെ ബൽറാമിനെ നിശബ്ദനാക്കാൻ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങൽ എത്തിക്കുകയും ചെയ്തു. എന്നിട്ടും ബൽറാം തന്റെ നിലപാടിൽ നിന്നും പിന്നോട്ടു പോയിട്ടില്ല. എല്ലാത്തിനും മറുപടി നൽകി.