തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട മമ്മൂട്ടിക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. മധുവിനെ ആദിവാസി എന്നു വിളിക്കരുത് എന്നു പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇതാണ് സൈബർ രോഷത്തിന് ഇരയായത്. ഇപ്പോഴിതാ മധുവിന്റെ ദാരുണമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് പോസ്റ്റിട്ട കുമ്മനം രാജശേഖരനും കിട്ടി എട്ടിന്റെ പണി.

")); // ]]>

തീർത്തും സദുദ്ദേശപരമായാണ് കുമ്മനം രാജശേഖരൻ ട്വിറ്ററിൽ പോസ്റ്റിട്ടത്. മധുവിനെ കൈ കെട്ടി നിർത്തിയതുപോലെ സ്വന്തം കൈ കൂട്ടിക്കെട്ടി ഒരു ഫോട്ടോ സഹിതമായിരുന്നു പോസ്റ്റ്. കേരള മോഡലിനെ പരിഹസിക്കാനായിരുന്നു പോസ്റ്റ്. ഒരു ഫോട്ടോയിൽ നീല നിറത്തിലുള്ള കെട്ടും മറ്റൊന്നിൽ ചുവപ്പു നിറത്തിലുള്ള കെട്ടുമായി നിൽക്കുന്ന കുമ്മനത്തിന്റെ ഫോട്ടോ പക്ഷെ ഏറ്റെടുത്തത് ട്രോളന്മാരാണ്. നമ്പർ വൺ കേരളത്തെ പരിഹസിക്കാൻ ശ്രമിച്ച കുമ്മനത്തെ പക്ഷെ കിട്ടിയ അവസരത്തിൽ ട്രോളുകയായിരുന്നു സൈബർ സഖാക്കൾ.

പിന്നീട് ഇത് സോഷ്യൽ മീഡിയയിലെങ്ങും വ്യാപകമായി പ്രചരിച്ചു. മധുവിന്റെ വീട്ടിലെത്തിയ കുമ്മനത്തെ കമ്മ്യൂണിസ്റ്റ് ജിഹാദികൾ കെട്ടിയിട്ട് പീഡിപ്പിക്കുന്നു, എവിടെയെങ്കിലും കല്യാണത്തിന് കുമ്മനടിക്കാൻ പോയപ്പോൾ പിടിച്ചുകെട്ടിയതായിരിക്കും തുടങ്ങി നിരവധി ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ പറന്നു നടക്കുകയാണ്. മധുവിനെ അധിക്ഷേപിക്കും വിധമായിപ്പോയി കുമ്മനത്തിന്റെ ഫോട്ടോയെടുപ്പ് എന്ന വിമർശനവുമുയരുന്നുണ്ട്. ഉത്തരേന്ത്യയിൽ മുസ്ലീങ്ങളെയും ദളിതരെയും കൊന്നപ്പോൾ കൈ എവിടെയായിരുന്നു എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു.

ട്രോൾ പോസ്റ്റുകളിൽ പറയുന്നത് ഇങ്ങനെയാണ്. കുമ്മനടിച്ചതിന് ആരെങ്കിലും കെട്ടിയിട്ടതാണോ എന്നു ചോദിച്ചു കൊണ്ടാണ് സൈബർ ലോകത്തെ ട്രോളുകൾ. മധു ഉടുത്തിരുന്ന മുണ്ട് അഴിച്ചെടുത്താണ് ആളുകൾ അയാളുടെ കൈകൾ കൂട്ടിക്കെട്ടിയിരുന്നത്. ബന്ധനസ്ഥനായ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കൈകൾ കെട്ടപ്പെട്ട മധുവിന്റെ അവസ്ഥ അനുകരിച്ചാണ് കുമ്മനം സ്വന്തം കൈകൾ കെട്ടി ഫോട്ടോ ഇട്ടത്.

ഐസപ്പോട്ട്കേരളആദീവാസീസ് എന്ന ഹാഷ്ടാഗ് നൽകിയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിനുട്ടുകൾക്കുള്ളിൽത്തന്നെ പോസ്റ്റിനു താഴെ ട്രോൾപെരുമഴ തീർത്താണ് മലയാളികൾ പ്രതിഷേധമറിയിച്ചത്. ഫോട്ടോയ്ക്ക് താഴെ നിരവധി ആളുകളാണ് പ്രതിഷേധം രേഖപ്പെടുത്തിയിത്. മധുവിനെ ഇങ്ങനെ അപമാനിക്കരുതെന്നും, കുറച്ചുകൂടി പക്വത കാണിക്കൂ എന്നും മികച്ച നടനുള്ള അവാർഡ് കിട്ടുമെന്നുമൊക്കെ ആളുകൾ കമന്റ് ചെയ്തു.

ഫോട്ടോ കണ്ടപ്പോൾ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയ ആളുകൾക്ക് മുന്നിലേക്ക് പിന്നീട് ഫോട്ടോയുടെ പിന്നാമ്പുറത്തെക്കുറിച്ചുള്ള കൂടുതൽ ചിത്രങ്ങളെത്തി. കുമ്മനം കൈകൾ കെട്ടിനിൽക്കുന്ന വിവിധ ഫോട്ടോകളാണ് പുറത്തുവന്നത്. പലതരത്തിൽ ഫോട്ടോകളെടുത്ത ശേഷം ഏതാണ് കൂടുതൽ നല്ലത് എന്ന് നോക്കി അത് പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രതീകാത്മക പ്രതിഷേധം എന്ന പേരിൽ ഇത്തരം വേഷം കെട്ടലുകൾ നടത്തരുതെന്ന് ആളുകൾ പ്രതികരിച്ചു. ഇത്തരം ആക്ഷേപ ഹാസ്യപ്രകടനങ്ങളെ എന്തുചെയ്യണമെന്നും പലരും സഹതപിച്ചു. ദുർബലരായ ഒരു വിഭാഗത്തിന്റെ സങ്കടത്തേയും നിസ്സഹായവസ്ഥയെയും വാർത്താപ്രാധാന്യത്തിനായി ഇങ്ങനെ ആഘോഷമാക്കുന്നവരാണ് കൊലപാതകികളെക്കാൾ കഷ്ടമെന്നും ഫേസ്‌ബുക്കിൽ വിമർശനം ഉയർന്നു.