ജീവിക്കുന്ന രക്തസാക്ഷിക്കളെ സൃഷ്ടിക്കുന്നതിൽ ഒട്ടും പിന്നിലല്ല എന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് സൈബർ ലോകം. ഏറ്റവുമൊടുവിലായി സൈബർ ലോകം കൊന്നു കൊലവിളിച്ചത് സംവിധായകൻ ബോബൻ സാമുവലിനെയാണ്. തന്റെ ഫേസ്‌ബുക്ക് പേജിൽ ആദരാഞ്ജലികൾ നിറഞ്ഞപ്പോൾ സഹികെട്ടു ബോബൻ പ്രതികരിക്കുകയായിരുന്നു.

ജനപ്രിയൻ, റോമൻസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ബോബൻ സാമുവലിനെ ഫേസ്‌ബുക്ക് മാനസികരോഗികളാണു കൊന്നുകൊലവിളിച്ചത്. ഫേസ്‌ബുക്കിലൂടെ തനിക്ക് ലഭിക്കുന്ന ആദരാഞ്ജലികൾ സഹിക്കാതെ വന്നപ്പോൾ തന്റെ ആത്മാവിനൊട് സംസാരിക്കണമെങ്കിൽ തന്റെ ഫോണിൽ വിളിച്ചാൽ മതിയെന്നു പോസ്റ്റിടേണ്ട ഗതികേടിലാണ് ഈ സംവിധായകൻ എത്തിച്ചേർന്നത്.

"ബോബൻ സാമുവൽ ഇനി ഓർമ്മകൾ മാത്രം... ചലച്ചിത്ര വേദിയിൽ തീരാത്ത നഷ്ടം... ആ ആത്മാവിന് നിത്യശാന്തി നേരുന്നു... ഒരുപിടി കണ്ണീർപ്പൂക്കളും" എന്ന രീതിയിൽ നിരവധി ആദരാഞ്ജലി പോസ്റ്റുകളാണ് ഫേസ്‌ബുക്കിൽ പ്രചരിച്ചത്.

മരണം ആഘോഷിച്ച ഫേസ്‌ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ അടക്കം നൽകിയാണ് ബോബൻ സാമുവൽ വ്യാജ വാർത്തയോട് പ്രതികരിച്ചത്. 'ഒടുവിൽ തനിക്കും പണികിട്ടി; ഇനി തന്റെ ആത്മാവിനോട് സംസാരിക്കാൻ തന്റെ ഫോണിൽ വിളിച്ചാൽ മതി'യെന്നു ബോബൻ ഫേസ്‌ബുക്കിൽ സ്റ്റാറ്റസിടുകയായിരുന്നു. നടി രശ്മിയാണ് ബോബന്റെ ഭാര്യ.

നേരത്തെ, നടന്മാരായ സലിം കുമാറിന്റെയും മാള അരവിന്ദന്റെയും വി ഡി രാജപ്പന്റെയും മരണവാർത്ത ഇത്തരത്തിൽ സൈബർ ലോകത്തു പ്രചരിച്ചിരുന്നു. തമിഴ് നടി മനോരമയെയും അടുത്തിടെ സോഷ്യൽ മീഡിയ 'വകവരുത്തി'. നേരത്തെ നടി കനകയും ഇത്തരത്തിൽ വ്യാജമരണ വാർത്തയുടെ ഇരയായിരുന്നു. ഒടുവിൽ തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നു പ്രഖ്യാപിക്കേണ്ട ഗതികേടാണ് ഇവർക്കൊക്കെ വന്നുചേർന്നത്.