'ദൈവം സാക്ഷി' എന്ന സിനിമയുടെ ഹാർഡ് ഡിസ്‌ക് കോടതിയിൽ. സിനിമാ ചിത്രീകരണത്തിനിടെ വസ്ത്രം വലിച്ചുകീറിയെന്ന നടിയുടെ പരാതിയെ തുടർന്നാണ് ഹാർഡ് ഡിസ്‌ക് കോടതിയിൽ എത്തിയത്.

ചിത്രീകരണത്തിന്റെ ഇടയിൽ നടിയുടെ വസ്ത്രം നായകൻ കൂടിയായ സംവിധായകൻ വലിച്ചു കീറിയെന്നാണ് നടിയുടെ പരാതി. എസ്‌ക്വയർ ഫിലിംസിന്റെ ബാനറിൽ സ്നേഹജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൈവം സാക്ഷി.

മെയ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പടിഞ്ഞാറെ കോടിക്കുളത്തെ വിദേശ മലയാളിയുടെ വീട്ടിൽ വച്ചായിരുന്നു ചിത്രീകരണം. തൃശൂർ സ്വദേശിനിയായ നടി തൊടുപുഴ വനിതാ സെല്ലിലാണ് പരാതി നൽകിയത്. സിനിമയുടെ സംവിധായകൻ സ്നേഹജിത്തിനെതിരെയാണ് നടി കേസ് കൊടുത്തത്.

കഥ പറഞ്ഞപ്പോൾ വസ്ത്രം വലിച്ചു കീറുന്ന സീനുകൾ ഒന്നും തന്നെ
ഉണ്ടായിരുന്നില്ല. സിനിമ ചിത്രീകരണത്തിനിടെ മുൻകൂട്ടി പറയാതെയും സമ്മതമില്ലാതെയുമാണ് നടൻ തന്റെ വസ്ത്രം വലിച്ചുകീറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു.

അപ്രതീക്ഷിതമായിട്ടായിരുന്നു സംവിധായകന്റെ ഇടപെടൽ. ചിത്രീകരണസമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ മുന്നിൽ വച്ച് സ്നേഹജിത്ത് തന്നെ വസ്ത്രം വലിച്ചു കീറി അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഈ സീൻ സ്‌ക്രിപ്റ്റിൽ ഇല്ലായിരുന്നുവെന്നും റിയാലിറ്റിക്കു വേണ്ടി ആയിരുന്നു ഇത് ചിത്രീകരിച്ചതെന്നുമായിരുന്നു സ്നേഹജിത്തിന്റെ വാദം.

സിനിമയുടെ ഹാർഡ് ഡിസ്‌ക് എഡിറ്റിംഗിനായി, ഔട്ട്ഡോർ വർക്കുകൾ ചെയ്ത കമ്പനിയുടെ സ്റ്റുഡിയോയിലാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ ഹാർഡ് ഡിസ്‌കിലെ പല പ്രധാനപ്പെട്ട ദൃശ്യങ്ങളും നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. വിവാദ രംഗമടക്കമുള്ളവ സ്റ്റുഡിയോക്കാർ മനപ്പൂർവം നശിപ്പിച്ചു കളഞ്ഞെന്നാണ് പരാതി.

സ്റ്റുഡിയോയിലെത്തി ഹാർഡ് ഡിസ്‌ക് കൈവശപ്പെടുത്തിയതിനു സംവിധായകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഹാർഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, ഹാർഡ് ഡിസ്‌ക് സംവിധായകന് തിരിച്ചു നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.