ത്തരേന്ത്യയിൽ ഉൾപ്പടെ നടക്കുന്ന ദളിതുകൊലപാതകങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും ശ്രദ്ധ തിരിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രമാണ് ഇന്ത്യൻ പ്രസിഡന്റായി ഒരു ദളിതനെ നിയമിക്കുക എന്നത്... ഇത് വരെ പരസ്യമായി ജാതി രാഷ്ട്രീയം ചർച്ച ചെയ്യാൻ മടിച്ചിരുന്ന ഇവർ എന്തുകൊണ്ടാണ് ഇപ്പോൾ അതിന് തയ്യാറാകുന്നത്?

ദളിതനായ ഇന്ത്യൻ പ്രസിഡന്റ് എന്നു കേൾക്കുമ്പോൾ ഏവരുടെയും മനസിൽ വരുന്നത് കേരളത്തിന്റെ പുത്രൻ കെ ആർ നാരായണനെ ആയിരിക്കും. 1997ൽ അദ്ദേഹം ഇന്ത്യൻ പ്രസിഡന്റായി ചുമതലയേറ്റ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ച ഒരു സാധാരണ വ്യക്തി എന്ന നിലയിൽ ചോദിക്കുകയാണ് കേരളത്തിലെ പൊതു സമൂഹം നൂറു ശതമാനവും അദ്ദേഹത്തോട് നീതി പുലർത്തുന്ന വിധം നിഷ്‌കളങ്കമായി ആണോ പെരുമാറിയിരുന്നത്?

കെ ആർ നാരായണനെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കാൻ വേണ്ടി നടന്ന വോട്ടെടുപ്പിൽ വിപ് ലംഘിച്ചു കേരളത്തിൽ നിന്നൊരു കോൺഗ്രസ് എം പി വോട്ട് ചെയ്തിടത്തു തന്നെ ആദ്യത്തെ കല്ലുകടി തുടങ്ങുന്നു... അതാരാണെന്നത് രഹസ്യമാണെങ്കിലും രാഷ്ട്രീയ നിരീക്ഷകർക്ക് വ്യക്തമായി അറിയുകയും ചെയ്യാം...

കെ ആർ നാരായണൻ ഇന്ത്യൻ പ്രസിഡന്റായി ചുമത ഏറ്റതിന് ശേഷമുള്ള കേരള സന്ദർശനത്തിൽ, രാജകുടുംബത്തെ സന്ദർശിച്ച വേളയിൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ' ഇത് നമ്മുടെ നാരായണൻ ' എന്നാണ്... ഇന്ത്യൻ പ്രസിഡന്റ് കേരളത്തിലെ മുഖ്യമന്ത്രിക്ക് വെറും നാരായണൻ ആയത് മാത്രം അല്ല, അതേ അവസരത്തിൽ തന്നെ കെ ആർ നാരായണന്നോട് നായനാർ പറഞ്ഞ കാര്യം എന്തോ വലിയ നിഷ്‌കളങ്ക തമാശ ആയും അന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.. 'നിങ്ങൾ ഇവിടെ നിൽക്കുകയാണോ... എനിക്ക് പോയിട്ട് വേറെ ജോലി ഉണ്ട് 'ഇതൊക്കെ ദളിതനോട്, അയാളിനി ഇന്ത്യൻ പ്രസിഡന്റ് ആയാലും പറയാൻ Applicable ആയ നിഷ്‌കളങ്കത മാത്രം ആണ് പൊതുസമൂഹത്തിന്..

ദൂരദർശനിൽ രാഷ്ട്രപതികെ ആർ നാരായണന്റെ അഭിമുഖം ഉണ്ടെന്നറിഞ്ഞ് വളരെ പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് കാണാൻ കഴിഞ്ഞത് ഇന്റർവ്യൂ ചെയ്ത വ്യക്തി രാഷ്ട്രപതിക്ക് മുൻപിൽ കാലിന്മേൽ കാല് കയറ്റി ഇരിക്കുന്നതാണ്... പ്രതികരണം പരിപാടിയിലൊരു കത്തിന്റെ രൂപത്തിൽ ഒരു പ്രതിഷേധം വായിച്ചതല്ലാതെ അത് ചർച്ച ചെയ്യാനും വേണ്ടി സമൂഹത്തിന് അന്ന്താത്പര്യവും ഇല്ലായിരുന്നു...
ഇനിയാണ് സമൂഹത്തിന്റെ തനി നാടൻ തമാശകൾ അരങ്ങേറിയത്... തെങ്ങുകയറ്റം കുലതൊഴിലായ പരവ സമുദായംഗം ആയ നാരായണൻ വഴിയിൽ കൊടിമരം കണ്ടാൽ തെങ്ങാണെന്ന് കരുതി വലിഞ്ഞു കയറുമോ എന്ന സംശയം ആയിരുന്നു അന്നത്തെ സവർണ്ണ സമൂഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ് തമാശ...

മറ്റൊരു സംഭവം കേട്ടത് കെ ആർ നാരായണന്റെ ജന്മദേശമായ ഉഴവൂരിൽ നിന്നാണ്. ഇന്ത്യൻ പ്രസിഡന്റായ കെ ആർ നാരായണനെ സ്വീകരിക്കാൻ നാട് ഒരുങ്ങുന്നത് കണ്ട് ഒരാൾ പരസ്യമായി 'ഒരു പരവനെ സ്വീകരിക്കാനാണീ ബഹളമൊക്കെ ' എന്ന് പറഞ്ഞതും തുടർന്ന് പൊലീസ് അയാളെ അകത്താക്കിയതും, പിന്നെ കെ ആർ നാരായണൻ എപ്പോഴൊക്കെ ജന്മനാട്ടിൽ വരുന്നുവോ അപ്പോഴൊക്കെ ഇയാളെ കരുതൽ തടങ്കലിൽ വെച്ചിരുന്നതും ഉഴവൂര്കാർക്ക് ഇപ്പോഴും അറിയാം... അതെ ...ഇനി ഏതുദളിതൻ ഇന്ത്യൻ പ്രസിഡന്റായാലും അയാളുടെ ജാതി അസ്വസ്ഥതകളായി നമുക്കിടയിൽ തന്നെ ഉണ്ടാകും..