ഡാലസ്: രണ്ടു വയസുള്ള വളർത്തു മകൻ ആന്റണി വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ വളർത്തു പിതാവ് ഇരുപത്തി രണ്ടുകാരനായ റൊണാൾഡൊ ഹിൽ ഡാഗോയെ അറസ്റ്റു ചെയ്തു കാപ്പിറ്റൽ മർഡർ ചാർജ് ചെയ്തതായി നവംബർ 19 തിങ്കളാഴ്ച ഡാലസ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

ബെക്ക് ലി ക്രെസ്റ്റ് അവന്യുവിൽ (ഡാലസ് കൗണ്ടി) ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനകത്ത് വെടിയൊച്ച കേട്ടതായും തുടർന്ന് റൊണാൾഡോ കുട്ടിയേയും കൊണ്ടു മാസ്റ്റർ ബെഡ് റൂമിൽ നിന്നും പുറത്തു വരുന്നതു കണ്ടതായും കുട്ടിയുടെ മാതാവ് പറഞ്ഞു.

കുട്ടി തോക്കെടുത്തു സ്വയം വെടിവച്ചതാണെന്നു റൊണാൾഡോ പറഞ്ഞെങ്കിലും വെടിവച്ച തോക്കും തിരയും പിന്നീട് റൊണാൾഡോയുടെ അമ്മയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.വെടിയേറ്റ കുട്ടിയെ, മാതാവ് ചാൾട്ടൻ മെത്തഡിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് അറസ്റ്റ് ചെയ്യപ്പെട്ട റൊണാൾഡ്.

റൊണാൾഡിന്റെ മാതാവ് ഇതൊരു അപകടമാണെന്നു പറഞ്ഞുവെങ്കിലും പൊലീസ് വിശ്വസിച്ചില്ല. സംഭവം നടക്കുമ്പോൾ ആന്റണിയുടെ മാതാവും മറ്റു രണ്ടു കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിക്ക് 50,0000 ഡോളർ ബോണ്ടിൽ ജാമ്യം അനുവദിച്ചിട്ടുണ്ട്.