തിരുവനന്തപുരം: എൽ ഡി എഫ് വരും എല്ലാം ശരിയാവും ! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം നെഞ്ചിലേറ്റിയ മുദ്രാവാക്യം പ്രതീക്ഷയുടെയും പ്രത്യാശയുടെയുമായിരുന്നു. ഇപ്പോൾ ശരിയാക്കിക്കൊണ്ടിരിക്കുന്ന പട്ടികയിൽ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും . സർക്കാർ പദ്ധതികൾ ടെണ്ടറില്ലാതെ ഒരു സർക്കാർ ഉത്തരവിലൂടെ കെൽട്രോണിന് കൊടുക്കാമെന്ന സുതാര്യ നടപടികൾ അവഗണിച്ചാണ്, ടെക് നിക്കൽ സൈഡിൽ തൊടുന്യായങ്ങൾകണ്ടെത്തി , സർക്കാരിന്റെ ഐടി പ്രോജക്ടുകളിൽ നിന്നെല്ലാം കെൽട്രോൺ പുറത്തായിക്കൊണ്ടിരിക്കുന്നത്. ഇത് വഴി നഷ്ടപ്പെടുന്നത് തൊഴിലവസരങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ നാശവും പ്രാദേശീക തൊഴിലവസരങ്ങളും സർക്കാരിന്റെ റവന്യൂവും.

ഡാറ്റാ ബാങ്കിലെ ചുമതലയിൽ നിന്ന് കെൽട്രോണിനെ ഒഴിവാക്കിയത് വ്യക്തമായ കള്ളക്കളികളിലൂടെയാണെന്നാണ് ഇപ്പോൾ മറുനാടൻ പുറത്തുവിടുന്ന വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ഡാറ്റാ ബാങ്ക് കൈകാര്യം ചെയ്ത് വരുന്നത് പൊതു മേഖലാ സ്ഥാപനമായ കെൽട്രോണും സ്വകാര്യ സ്ഥാപനമായ സിഫിയുമായിരുന്നു. കാലാവധി പൂർത്തിയാക്കിയ കെൽട്രോൺ കൈകാര്യം ചെയ്യുന്ന ഡാറ്റാ ബാങ്ക് കെൽട്രോൺ തന്നെ കൈകാര്യം ചെയ്യാമെന്ന സന്നദ്ധത സർക്കാരിനെ അവർ അറിയിക്കുകയും ചെയ്തു. അത് അംഗീകരിക്കാതെ ടെണ്ടർ നടപടി പൂർത്തിയാക്കി വീണ്ടും സിഫിയെ ഏല്പിക്കാനൊരുങ്ങുകയാണ്. ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ,24 സർട്ടിഫിക്കറ്റുകൾ ,ജനന മരണ രജിസ്‌ട്രേഷൻ അക്കെമുള്ള മുഴുവൻ വിവരങ്ങളുമടങ്ങുന്ന ഡാറ്റ സൂക്ഷിക്കുന്നതിനാണ് കെൽട്രോണിനെ പിൻതള്ളി സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നത്.