തിരുവനന്തപുരം: ഡി.സി.സി തലപ്പത്ത് യുവനിരയെ നിയമിക്കാനുള്ള ഹൈക്കമാണ്ട് നീക്കത്തെ വെട്ടാൻ ഗ്രൂപ്പുകൾക്ക് അതീതമായി മുതിർന്ന നേതാക്കൾ ഒരുമിക്കുന്നതായി സൂചന. ഇതോടെ ഡിസിസി പ്രസിഡന്റ് പ്രഖ്യാപനത്തിൽ സർവ്വത്ര ആശയക്കുഴപ്പമാകും.

ഇന്ന് വൈകിട്ട് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഡി.സി.സി അദ്ധ്യക്ഷന്മാരെ തീരുമാനിക്കുന്ന വിഷയം ചർച്ചയ്ക്ക് വരും. 14 ജില്ലകളിലേക്കും പേര് നിർദ്ദേശിക്കാൻ ഹൈക്കമാൻഡ് നൽകിയ അവസാന തീയതി ഈ മാസം അഞ്ചാണ്. സമിതിയിലെ 21 അംഗങ്ങളും നിർദ്ദേശിക്കുന്ന പേരുകളിൽ നിന്ന് ഹൈക്കമാൻഡാവും അദ്ധ്യക്ഷന്മാരെ തീരുമാനിക്കുക.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി അദ്ധ്യക്ഷൻ വി എം. സുധീരനും ചേർന്ന് 14 ജില്ലകളിലേക്കും ഓരോ പേര് വച്ച് നൽകിയാലും അത് ഹൈക്കമാൻഡ് പൂർണമായും അംഗീകരിക്കാൻ വഴിയില്ല. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിർദ്ദേശവും പരിഗണിച്ചാവും അന്തിമ പട്ടിക തയ്യാറാക്കുക.

ഡി.സി.സി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിൽ യുവനിരയ്ക്കും പുതുമുഖങ്ങൾക്കും മുന്തിയ പരിഗണന നൽകണമെന്ന ഹൈക്കമാൻഡ് നിലപാടിനോട് പൊതുവെ യോജിപ്പാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ പ്രകടിപ്പിക്കുന്നത്. എന്നാൽ പരോക്ഷമായി ഇതിന് തടയിടാൻ ശ്രമം നടത്തുന്നുണ്ട്.

പരിഗണിക്കുന്ന പ്രധാന പേരുകൾ
തിരുവനന്തപുരം - ടി. ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി, നെയ്യാറ്റിൻകര സനൽ.
കൊല്ലം - പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ.
ആലപ്പുഴ - എം. ലിജു.
പത്തനംതിട്ട - ബാബു ജോർജ്.
കോട്ടയം - ലതികാ സുഭാഷ്.
എറണാകുളം - ഐ.കെ. രാജു, ടി.ജെ. വിനോദ്, ടോണി ചമ്മിണി.
തൃശൂർ - ടി.എൻ. പ്രതാപൻ.
ഇടുക്കി - ഡീൻ കുര്യാക്കോസ്, സേനാപതി വേണു, തോമസ് രാജൻ, എസ്. അശോകൻ.
പാലക്കാട് - ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ, എ.വി. ഗോപിനാഥ്.
വയനാട് - ഐ.സി. ബാലകൃഷ്ണൻ.
മലപ്പുറം - വി.വി. പ്രകാശ്.
കോഴിക്കോട് - ടി. സിദ്ദിഖ്.
കണ്ണൂർ - സതീശൻ പാച്ചേനി.
കാസർകോട് - നീലകണ്ഠൻ