ന്യൂഡൽഹി കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 50 ലക്ഷത്തോളം ജീവനക്കാർക്കും 65 ലക്ഷത്തോളം പെൻഷൻക്കാർക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും.

നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയർന്നു. ഇത് ശമ്പളത്തിൽ വർധനവിന് കാരണമാകും. പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട്. 2022 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.

ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശ പ്രകാരമാണ് ശമ്പള വർധന. ഇത് പ്രകാരം 2021 ലെ മാസങ്ങളിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഡിഎ നൽകും. 2001 നെ അടിസ്ഥാന വർഷമായി കണ്ടാണ് ഇതുവരെ ഡി എ നിശ്ചയിച്ചിരുന്നത്. ഇനി മുതൽ അടിസ്ഥാന വർഷം 2016 ആണ്.

മാർച്ചിലെ ശമ്പളത്തോടൊപ്പം പുതുക്കിയ ഡിഎ ലഭിക്കും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തിൽ നിന്ന് 31 ശതമാനമാക്കിയത്.

കേന്ദ്രസർക്കാരിന് 9544.50 കോടി രൂപയുടെ അധിക ബാധ്യത ഇതിലൂടെയുണ്ടാകും. 47.68 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരെയും 68.62 ലക്ഷം പെൻഷൻകാർക്കും ഈ തീരുമാനം ഉപകാരപ്രദമായിരിക്കും. വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ ശമ്പളത്തിനൊപ്പം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യമാണ് ഡിഎ. 2020 ൽ കേന്ദ്രസർക്കാർ ഈ അലവൻസ് നൽകുന്നത് നിർത്തിവെച്ചിരുന്നു.