ആർലിങ്ടൺ(ടെക്സസ്): രണ്ടു വയസ്സുക്കാരിയെ അനുസരണം പഠിപ്പിക്കുന്നതിന് തുടർച്ചയായി ബെൽറ്റു കൊണ്ടും, കൈകൊണ്ടും അടിച്ചതിനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ കുട്ടിയെ നോക്കുവാൻ ഏൽപ്പിച്ചിരുന്ന ഷമോണിക്കാ പേജ് എന്ന സ്ത്രീയേയും, ഇതിന് ദൃക്സാക്ഷിയായിരുന്ന ഡെറിക് റോബർസനേയും അറസ്റ്റു ചെയ്തതായി ആർലിങ്ടൺ ലഫ്.ക്രിസ് കുക്ക് അറിയിച്ചു.

നവംബർ 17 ശനിയാഴ്ചയായിരുന്നു അറസ്റ്റ്.ഓഗസ്റ്റ് മാസം മുതലാണ് അനിയ ഡർനൽ എന്ന പെൺകുട്ടിയെ മതാവ്, ഷമാണിക്കായെ ഏൽപിച്ചത്. ഷമോണിക്കയുടെ വസ്ത്രം എടുത്ത് ബാത്ത്റൂമിലേക്ക് കുട്ടി കൊണ്ടു പോയതാണ് ഇവരെ പ്രകോപിപ്പിച്ചത്. കഠിനമായ മുറിവേറ്റ് കുട്ടിയെ ആശുപത്രിയിൽ ചികിത്സിപ്പിക്കാൻ ശ്രമിക്കാതെ വീട്ടിൽ തന്നെ സൂക്ഷിച്ചു നവംബർ 17 ശനിയാഴ്ച കുട്ടി മരിക്കുകയായുമായിരുന്നു.

കുട്ടിയുടെ ശരീരത്തിൽ അടിയുടെ മാത്രമല്ല പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.കുട്ടിയെ ബെൽറ്റുകൊണ്ടു പലതവണ അടിച്ചതായി ഷമോണിക്കാ സമ്മതിച്ചിരുന്നു.കുട്ടിയെ മരണകാരകമായ മുറിവേൽപിച്ചതിനാണ് ഇവർക്കെതിരെ ഇപ്പോൾ കേസ്സെടുത്തെങ്കിലും, ഓട്ടോപ്സി റിപ്പോർട്ട് ലഭിച്ചതിനുശേഷം മറ്റുവകുപ്പുകൾ ഉൾപ്പെടുത്തണമോ എന്ന് തീരുമാനിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

കുട്ടി മരിച്ചു എന്ന യാഥാർത്ഥ്യം അംഗീകരിക്കാനാവാതെ ബയോളജിക്കൽ മാതാവ് ആകെ തകർന്നിരിക്കുകയാണെന്നും ക്രിസ് പറഞ്ഞു.