ന്യൂഡൽഹി: വധശിക്ഷയ്ക്ക് രാജ്യത്ത് നിയമപരമായ സാധുതയുണ്ടെന്ന് സുപ്രീം കോടതി. ശിക്ഷയുടെ നിയമ സാധുത പരിശോധിച്ച മൂന്നംഗ ബെഞ്ചിൽ രണ്ടു പേർ അനുകൂലിച്ചതോടെയാണ് ബുധനാഴ്‌ച്ച സുപ്രീം കോടതി നിർണായകമായ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ഏറെ നാളുകളായി ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വധശിക്ഷ നില നിർത്തണമോ എന്ന കാര്യത്തിൽ വാദങ്ങളും ചർച്ചകളും നടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. സുപ്രീം കോടതി ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വധക്ഷശിക്ഷ നിലനിൽക്കുമോയെന്ന കാര്യം പരിശോധിച്ചത്.

ബെഞ്ചംഗമായ ജസ്റ്റിസ് കുര്യൻ ജോസഫ് വധശിക്ഷ ആവശ്യമില്ല എന്ന് അഭിപ്രായമാണ് മുന്നോട്ട് വച്ചത്. രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്നതുകൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നില്ലെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നിയമ കമ്മീഷന്റെ 262ാം റിപ്പോർട്ട് എടുത്തുകാട്ടിയാണ് ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായം തുറന്ന് പറഞ്ഞത്. ബെഞ്ചിലെ മുതിർന്ന അംഗം കൂടിയാണ് ഇദ്ദേഹം. പൊതുജനാഭിപ്രായവും പൊതു താൽപര്യവും അന്വേഷണ ഏജൻസികളിൽ ചെലുത്തുന്ന സ്വാധീനം കോടതി വിചാരണകളിൽ പ്രതിഫലനം സൃഷ്ടിക്കുമെന്നും അങ്ങനെയാണ് പല സന്ദർഭങ്ങളിലും വധശിക്ഷ നൽകാനിടയാകുന്നതെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി.

വധശിക്ഷയുടെ കാര്യത്തിൽ തിരുത്തലുകളുടെ ആവശ്യമില്ലെന്ന് മൂന്നംഗബെഞ്ചിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത പ്രസ്താവിച്ചു. അപൂർവം കേസുകളിൽ വധശിക്ഷ ഒഴിവാക്കാവുന്നതല്ലെന്നും ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു. 2011 ൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ഛന്നുലാൽ വർമയ്ക്ക് നൽകിയ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു കൊണ്ടുള്ള വിധിയെഴുതിയതിനൊപ്പമാണ് വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീംകോടതി കോടതി വ്യക്തമാക്കിയത്.