തിരുവനന്തപുരം : പുന്നശ്ശേരി സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് വധ ശിക്ഷ. ആറ്റുകാൽ സ്വദേശികളായ ജാക്കി എന്ന് വിളിക്കുന്ന അനിൽകുമാർ, അമ്മയ്‌ക്കൊരു മകൻ സോജു എന്ന് വിളിക്കുന്ന അജിത്കുമാർ എന്നിവർക്കാണ് കുറ്റക്കാരാണെന്ന് കണ്ട് തിരുവനന്തപുരം അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി കെ.പി. ഇന്ദിര വധ ശിക്ഷ വിധിച്ചത്.

ഇവരെ കൂടാതെ ആറ്റുകാൽ സ്വദേശികളായ പ്രാവ് ബിനു എന്ന് വിളിക്കുന്ന ബിനുകുമാർ, സുര എന്ന് വിളിക്കുന്ന സുരേഷ് കുമാർ, വിളവൂർക്കൽ നിവാസികളായ കൊച്ചുഷാജി എന്ന് വിളിക്കുന്ന ഷാജി, ബിജുക്കുട്ടൻ എന്ന് വിളിക്കുന്ന ബിജു, മുട്ടത്തറ സ്വദേശിയായ കിഷോർ എന്നിവരെയും കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. ഇവർക്ക് ജീവപര്യന്തം ശിക്ഷവും വിധിച്ചിട്ടുണ്ട്. മുൻവൈരാഗ്യം മൂലം പ്രതികൾ സന്തോഷ്‌കുമാറിനെ ബലമായി പിടിച്ചുകൊണ്ടു പോയി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

വിചാരണയ്ക്കിടയിൽ ജെറ്റ് സന്തോഷിന്റെ മാതാവ് ഉൾപ്പെടെയുള്ള സാക്ഷികൾ കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകളുടെയും മാപ്പുസാക്ഷിയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. 2004 നവംബർ 24നാണ് ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഗൂണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് ജെറ്റ് സന്തോഷിനെ തട്ടിക്കൊണ്ടു പോയി ആറ് കഷ്ണങ്ങളാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.