ന്യൂഡൽഹി: രാജ്യത്തെ ബാല പീഡനങ്ങൾ ക്രമാതീതമായി കൂടുകയാണ്. എവിടേയും കുട്ടികൾ സുരക്ഷിതരല്ല. വിദ്യാലയങ്ങളിലും ക്ഷേത്രത്തിലും വരെ നരാധമന്മാർ കാമക്കണ്ണോടെ പിഞ്ചു ബാല്യങ്ങളെ പിച്ചി ചീന്തുന്നു. എന്താണെന്ന് പോലും അറിയാതെ ഈ പീഡനത്തിന്റെ ദുഃഖം പേറി കുട്ടികൾ ബാക്കിയുള്ള കാലം നരക ജീവിതത്തിലേക്ക് മാറുന്നു. പാവപ്പെട്ടവന്റെ കുട്ടികൾ മാത്രമല്ല... എല്ലാ വിഭാഗത്തിലുള്ള കുട്ടികളും ഈ സാമൂഹിക വിപത്തിന്റെ ഇരയാകുന്നു. ഇത് കേന്ദ്ര സർക്കാർ തിരിച്ചറിയുന്നു. മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും നിർണ്ണായകമായ നിയമ നിർമ്മാണത്തിന് സാധാരണക്കാർ പിന്തുണയുമായി എത്തുകയാണ്. ഇനി കുട്ടികളെ പീഡിപ്പിച്ചാൽ വധ ശിക്ഷ.

തൂക്കി കൊല്ലൽ പ്രാകൃത ശിക്ഷയാണെന്ന് വാദിക്കുന്നവർക്ക് പോലും കേന്ദ്ര സർക്കാരിനെ പിന്തുണയ്‌ക്കേണ്ടി വരുന്നു. ജമ്മുകശ്മീരിലെ കഠുവയിൽ എട്ടുവയസ്സുകാരിയെ ബലാൽസംഗത്തിനിരയാക്കി കൊന്ന സംഭവം കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. സമാനമായൊരു സംഭവം സൂറത്തിലും റിപ്പോർട്ടുചെയ്തിരുന്നു. എൺപതിലധികം മുറിവുകളുമായാണ് ഒരു ഒൻപതുവയസ്സുകാരിയുടെ മൃതദേഹം സൂറത്തിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽനിന്ന് പൊലീസ് കണ്ടെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പീഡന വാർത്തകളെത്തി. ഇതെല്ലാം സമൂഹ മനസാക്ഷിയെ ഉണർത്തി. കുട്ടി പീഡനത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് അതിശക്തമായ നിയമം കൊണ്ടു വരാൻ സർക്കാർ തീരുമാനിച്ചത്.