തിരുവനന്തപുരം: തൃശ്ശൂർ കേരളവർമ്മ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ആക്രമണ ഭീഷണിയുയർത്തിയ സംഘ്പരിവാർ പ്രവർത്തകരെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരളത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ സാമൂഹ്യ പ്രവർത്തകർ സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ആശയ പ്രചാരണത്തിനും ആവിഷ്‌കാരത്തിനും സ്വാതന്ത്യമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാൽ, സംഘ്പരിവാർ സംഘടനകളും പ്രവർത്തകരും ഇത് അംഗീകരിക്കാതെ ഫാഷിസ്റ്റ് സമീപനം സ്വീകരിക്കുകയാണ്.

എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും എന്ത് ചെയ്യണം, എന്ത് എഴുതണം എന്ന് കൽപ്പിക്കുകയാണ് ഇവർ. നേരത്തെ കൽബുർഗി, ധാബോൽക്കർ,ഗോവിന്ദ പൻസാരെ എന്നിവരെ കൊലപ്പെടുത്തുകയും യു.ആർ അനന്തമൂർത്തി, പെരുമാൾ മുരുഗൻ, കെ.എസ് ഭഗവാൻ എം ടി വാസുദേവൻ നായർ, ചേതന തീർത്ഥഹള്ളി തുടങ്ങിയ എഴുത്തുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തത് സംഘ്പരിവാർ ശക്തികളാണ്. ഇപ്പോൾ ഈ സമീപനം കേരളത്തിലും സ്വീകരിക്കുകയാണ്. ദീപാ നിശാന്തിനെ ആസിഡ് എറിഞ്ഞ് അപായപ്പെടുത്തുമെന്നും കുട്ടികളേയും മാതാപിതാക്കളേയും പൊതുനിരത്തിൽ ആക്രമിക്കുമെന്നുമാണ് സംഘ്പരിവാർ പ്രചരണം നിർവ്വഹിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഇവർ പ്രഖ്യാപിക്കുന്നത്.

എതിർ ശബ്ദങ്ങൾ ഉയർത്തുന്നവരെ നിശബ്ദരാക്കുകയാണ് ഇതിലൂടെ സംഘപരിവാർ ഉദ്ദേശിക്കുന്നത്. ഭീഷണി ഉയർത്തിയവരെ കണ്ടെത്തി പൊലീസ് കർക്കശ നിയമ നടപടി സ്വീകരിക്കണം. കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിനെതിരെ നിലപാട് സ്വീകരിക്കുന്നവരെ അശ്ലീലവും ആഭാസകരവുമായ ആക്ഷേപങ്ങളിലൂടെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തണം. ദീപാനിശാന്തിനെ കേരളം ഒറ്റക്കെട്ടായി പിന്തുണക്കുന്നു. ഇത്തരം വിരട്ടലുകൾക്ക് കേരളം വഴങ്ങുകയില്ലെന്ന് ഫാഷിസ്റ്റ് ശക്തികൾ മനസ്സിലാക്കണമെന്നും പ്രസ്താവന പറയുന്നു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ: ജമീല പ്രകാശം, അഡ്വ.ബിന്ദു കൃഷ്ണ, കെ.അജിത, ലതിക സുഭാഷ്, അഡ്വ കെ.പി മറിയുമ്മ, ടി.പാർവ്വതി, അഡ്വ. പി.വസന്തം, വിധു വിൻസെന്റ്, കെ.കെ ഷാഹിന, സി.എസ്. ചന്ദ്രിക, ദീദി ദാമോദരൻ, സുമ ബാലകൃഷ്ണൻ, രേഖരാജ്, ഡോ.ഷംസാദ് ഹുസൈൻ, സലീന പ്രക്കാനം, ഇ .സി.ആയിഷ, ഷൈല കെ. ജോൺ, സോണിയ ജോർജ്ജ്, ശ്രീജ നെയ്യാറ്റിൻകര, ഏലിയാമ്മ വിജയൻ, മാഗ്ലിൻ ഫിലോമിന, വി.പി.റജീന, ജോളി ചിറയത്ത്, വിജി, അഡ്വ കെ കെ പ്രീത, എ. റഹ്മത്തുന്നിസ, അഡ്വ. ആർ കെ ആശ ഉണ്ണിത്താൻ, അഡ്വ. നന്ദിനി, അഡ്വ പി വസന്തം, അഡ്വ സുജാത വർമ്മ, വി സി ജെന്നി, അംബിക, പ്രമീള ഗോവിന്ദ്, ജബീന ഇർഷാദ്, നിത്യ പുന്ന്ക്കൽ. പ്രീത.ജി.പി, ഫസ്ന മിയാൻ, നജ്ദ റെയ്ഹാൻ.