മുംബൈ; സഞ്ജയ് ലീല ബൻസാലി ഒരുക്കിയ 'പത്മാവത്' എന്ന ചിത്രത്തിനു ശേഷം ദീപിക വീണ്ടും ബോളിവുഡിലേക്ക് തിരികെയെത്തുന്നു. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദീപികയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതം ആസ്പദമാക്കി മേഘ്ന ഗുൽസാൽ ഒരുക്കുന്ന ചിത്രത്തിലായിരിക്കും ദീപിക ഇനി അഭിനയിക്കുക. ചിത്രത്തിന്റെ നിർമ്മാണവും ദീപിക ഏറ്റെടുത്തെന്നാണ് വിവരം.

ചിത്രത്തെക്കുറിച്ച് ദീപിക മുംബൈ മിററിനോട് പറഞ്ഞത് ഇങ്ങനെ, 'ചിത്രത്തെക്കുറിച്ച് കേട്ടപ്പോൾ അതെന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. കേവലം അതിക്രമത്തിന്റെ കഥ മാത്രമല്ല ഇത്. ധൈര്യത്തിന്റെയും, ശക്തിയുടേയും, പ്രതീക്ഷയുടേയും വിജയത്തിന്റേതുമൊക്കെയാണ്. വ്യക്തിപരമായും സർഗാത്മകമായും അതെന്നിൽ വല്ലാത്തൊരു ആഘാതം സൃഷ്ടിച്ചു. അതിൽ കുറച്ചുകൂടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വന്നതോടെയാണ് ചിത്രം നിർമ്മിക്കാം എന്നൊരു തീരുമാനത്തിലേക്കു കൂടി എത്തിയത്.'

തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേതുടർന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവർക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും നടത്തി. 2014ൽ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേൽ ഒബാമയിൽ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരം ഏറ്റുവാങ്ങി.

'ലക്ഷ്മിയുടെ ജീവിത കഥയിലൂടെ സമൂഹത്തിലേക്കൊരു സന്ദേശമെത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആസിഡ് ആക്രമണങ്ങൾ എത്രവലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കണം. അതുതന്നെയാണ് മാറ്റത്തിലേക്കുള്ള ആദ്യ ചുവട്.'

'ചിത്രത്തിൽ ലക്ഷ്മിയാകാൻ ഏറ്റവും അനുയോജ്യ ദീപിക തന്നെയാണ്. ഈ കഥാപാത്രത്തോട് ദീപികയ്ക്ക് നൂറുശതമാനം നീതി പുലർത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടാതെ ലക്ഷ്മിയെ ഓർത്തപ്പോൾ ശാരീരികമായും ദീപിക തന്നെയാണ് യോജിക്കുന്നത് എന്ന് തോന്നി. കഥ കേട്ടപ്പോൾ തന്നെ ഇതു ചെയ്യാമെന്ന ദീപികയുടെ തീരുമാനത്തിൽ അങ്ങേയറ്റം നന്ദിയുണ്ട്. അതെനിക്ക് കൂടുതൽ ധൈര്യം തന്നു,' മേഘ്ന പറഞ്ഞു.ആലിയ ഭട്ട് നായികയായ റാസിയായിരുന്നു മേഘ്ന ഗുൽസാറിന്റെ അവസാന ചിത്രം. ലക്ഷ്മിയുടെ കഥ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് മേഘ്ന വിശ്വസിക്കുന്നു.