- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏതൊരു ജനാധിപത്യ രാജ്യത്തും പൗരന്മാർ സർക്കാരിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാർ'; 'ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന പൗരന്മാരെ തടവറകളിലാക്കാൻ സാധിക്കില്ല'; ടൂൾകിറ്റ് കേസിൽ സുപ്രധാന നിരീക്ഷണവുമായി കോടതി
ന്യൂഡൽഹി: ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന പൗരന്മാരെ തടവറകളിലാക്കാൻ സാധിക്കില്ലെന്ന് ഡൽഹി സെഷൻസ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ടൂൾകിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്ത ദിഷാ രവിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി കേസിൽ ശക്തമായ നിരീക്ഷണങ്ങൾ നടത്തിയത്. ദിഷാരവിക്കെതിരെ രാജ്യദ്രോഹമുടക്കം ചുമത്തിയത് സൂചിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
അഭിപ്രായ വ്യത്യാസങ്ങൾ, വിയോജിപ്പുകൾ,നിരാകരണങ്ങളുമെല്ലാം ആരോഗ്യകരവും ഊർജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ അടയാളങ്ങളാണ്.
'ഏതൊരു ജനാധിപത്യരാജ്യത്തും പൗരന്മാർ സർക്കാരിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണ്. ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന പൗരന്മാരെ തടവറകളിലാക്കാൻ സാധിക്കില്ല' ദിശാ രവിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ധർമേന്ദർ റാണ വ്യക്തമാക്കി.
വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്ന പുരാതന ഇന്ത്യൻ നാഗരികതയുടെ ധാർമ്മികതയെക്കുറിച്ചും ജഡ്ജി വിധിന്യായത്തിൽ പരാമർശിച്ചു.നമ്മുടെ 5000 വർഷം പഴക്കമുള്ള ഈ നാഗരികത വൈവിധ്യമാർന്ന ഭാഗങ്ങളിൽ നിന്നുള്ള ആശയങ്ങളോട് ഒരിക്കലും വിമുഖത കാണിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
22-കാരിയായ ദിശാ രവിയെ ഫെബ്രുവരി 13-ന് ബെംഗളൂരുവിൽ നിന്നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ ത്യുൻബെ ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റ് രൂപകൽപന ചെയ്തതിനാണ് ദിശാ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമെന്ന വ്യവസ്ഥയിലാണ് കോടതി ഇന്ന് ദിശാ രവിക്ക് ജാമ്യം അനുവദിച്ചത്.
കർഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ടൂൾ കിറ്റും റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളും തമ്മിൽ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുണ്ടോയെന്ന് ഡൽഹി പൊലീസിനോട് കോടതി ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെ ചോദിച്ചിരുന്നു.തെറ്റായ പശ്ചാത്തലമുള്ള ഒരാളെ കണ്ടുവെന്നതിന്റെ പേരിൽമാത്രം എങ്ങനെയാണ് ഒരു വ്യക്തിക്കെതിരേ ദുരുദ്ദേശ്യം ആരോപിക്കുകയെന്നും കോടതി ചോദിച്ചു.