ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാരുടെ കോവിഡ് പരിശോധനാ ഫലം പരിശോധിക്കാത്തതിന് നാല് വിമാന കമ്പനികൾക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ. ദേശീയ തലസ്ഥാന പ്രദേശത്ത് കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ലംഘിച്ചതിനാലാണ് നടപടി.

ഇൻഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ എന്നിവയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി സർക്കാർ നിർദ്ദേശം നൽകി. ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടി.

ഏപ്രിൽ 10 നാണ് ഡൽഹി സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഉത്തരവ് പ്രകാരം മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.

ശനിയാഴ്ച 24,375 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ദേശീയ തലസ്ഥാനത്തെ ഏറ്റവും ഉയർന്ന ഏകദിന കണക്കാണിത്. കോവിഡ് 19-ന്റെ രൂക്ഷവ്യാപനം ഡൽഹിയിൽ ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറഞ്ഞിരുന്നു.