ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല വിഷയത്തിൽ കോടതിക്കു മുന്നിൽ നാണംകെട്ടു ഡൽഹി പൊലീസ്. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനു തെളിവില്ലെന്നു പൊലീസ് കോടതിയെ അറിയിച്ചു.

എന്താണ് രാജ്യദ്രോഹമെന്ന് അറിയാമോ എന്നു ചോദിച്ചാണു ഹൈക്കോടതി പൊലീസിനെ വിമർശിച്ചത്. കനയ്യ കുമാറിനെതിരെ തെളിവുണ്ടെന്നു നേരത്തെ പറഞ്ഞിരുന്ന ഡൽഹി പൊലീസ് കോടതിയില മലക്കം മറിയുകയായിരുന്നു.

തെളിവുണ്ടെന്നു സ്ഥാപിക്കാൻ പൊലീസിനു കഴിഞ്ഞില്ല. തുടർന്നു കേസിൽ വിധി പറയാനായി കോടതി ബുധനാഴ്ചത്തേക്കു മാറ്റുകയായിരുന്നു. കനയ്യ കുമാർ രാജ്യ ദ്രോഹ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നായിരുന്ന ഡൽഹി പൊലീസിന്റെ അവകാശവാദം. അഫ്‌സൽ ഗുരു അനുസ്മരണ പരിപാടിയിൽ കനയ്യ കുമാർ പങ്കെടുത്തിരുന്നെന്നും എന്നാൽ വീഡിയോയിൽ കനയ്യ രാജ്യ വിരുദ്ധ മുദ്രാവാവാക്യം വിളിക്കുന്നതിന്റെ തെളിവുകളില്ലെന്നുമാണു ഹൈക്കോടതിയിൽ പൊലീസ് വ്യക്തമാക്കിയത്.

കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നു നിലപാടെടുത്ത ഡൽഹി പൊലീസ് തെളിവുകൾ ഹാജരാക്കിയിരുന്നു. എന്നാൽ, ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇതോടെ ഡൽഹി പൊലീസിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം ശക്തമായിരുന്നു.

സംഘർഷം ഒഴിവാക്കാൻ അവിടെയെത്തിയ കനയ്യ രാജ്യദ്രോഹ മുദ്രാവാക്യങ്ങളെ എതിർത്തെന്നും വിളിച്ചില്ലെന്നും കനയ്യയുടെ അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. അതേസമയം, ഫെബ്രുവരി ഒമ്പതിന് കാമ്പസിൽ പരിപാടി സംഘടിപ്പിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർത്ഥികളായ ഉമർ ഖാലിദ്, അനിർബാൻ ഭട്ടാചാര്യ എന്നിവരുടെ പൊലീസ് കസ്റ്റഡി ഒരു ദിവസം കൂടി നീട്ടി. വൻ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാൻ ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് ഡൽഹി കോടതിയെ അറിയിച്ചു. കേസ് കൈമാറിയ ഡൽഹി പൊലീസിന്റെ ഭീകര വിരുദ്ധ യൂണിറ്റിന് കൂടുതൽ സമയം ആവശ്യമാണെന്നാണ് അറിയിച്ചത്. കനയ്യ, ഖാലിദ്, അനിർബാൻ എന്നിവരുടെ സംയുക്ത ചോദ്യം ചെയ്യലിൽ പരിപാടിയുടെ ഭാഗമായ 22 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു. ഇവരിൽ കാമ്പസിന് പുറത്തുള്ളവരും ഉൾപ്പെടുന്നതായാണ് പൊലീസിന്റെ നിഗമനം. കീഴടങ്ങിയതിനെ തുടർന്ന് ഫെബ്രുവരി 24നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.